
സംസ്ഥാനത്തെ കൊവിഡ് 19 പരിശോധനാ നിരക്കുകൾ സംസ്ഥാന സർക്കാർ കുറച്ചു. പരിശോധനാ സാമഗ്രികളുടെ ലഭ്യത വർധിച്ചതോടെയാണ് നിരക്ക് കുറച്ച് ഉത്തരവിറക്കിയതെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നത്. കൊറോണ വൈറസ് ബാധ കണ്ടെത്താനും സ്ഥിരീകരിക്കാനുമുള്ള വിവിധ പരിശോധനകളുടെ നിരക്കാണ് കുറച്ചത്.സർക്കാർ സംവിധാനത്തിൽ പരിശോധനകൾ സൗജന്യമാണെങ്കിലും ഐസിഎംആറിൻ്റെ അംഗീകാരമുള്ള ലബോറട്ടറികൾക്കും സ്വകാര്യ ആശുപത്രികൾക്കും കൊവിഡ് പരിശോധനകൾ നടത്താൻ അനുമതിയുണ്ട്. ഇവർക്കാണ് ഈ നിരക്കുകൾ ബാധകമാകുക.
കൂടാതെ ഐസിഎംആർ അനുമതിയുള്ള സ്ഥാപനങ്ങൾക്ക് കൊവിഡ് പരിശോധനയ്ക്കായി പുറത്ത് കയോസ്കുകൾ തയ്യാറാക്കാനുള്ള അനുമതിയും ആരോഗ്യവകുപ്പ് നൽകി. മുൻപ് പരിശോധനാ സാമഗ്രികളുടെ ലഭ്യത കുറവായിരുന്നതിനാലാണ് നേരത്തെയുണ്ടായിരുന്ന നിരക്കുകളെന്നും പരിശോധനയ്ക്കുള്ള സാമഗ്രികളുടെ ലഭ്യത വർധിച്ച സാഹചര്യത്തിലാണ് നിരക്ക് കുറച്ചതെന്നുമാണ് ആരോഗ്യവകുപ്പ് ഉത്തരവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്.സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പരിശോധനയുടെ നിരക്ക് കുറയ്ക്കാനും പരിശോധനകൾ സ്വകാര്യ സ്ഥാപനങ്ങൾ വഴി വ്യാപിപ്പിക്കാനും തീരുമാനമെടുക്കുന്നത്. ബുധനാഴ്ചത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ശതമാനമായും ഉയർന്നു.