ജലന്ധർ ബിഷപ്പിൻ്റെ പ്രോപ്പർട്ടിയിൽ വേറെ ആരാണ് താമസിക്കുക; ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതികരണം! ബിഷപ്പ് എന്തിനാണ് മഠത്തിൽ പോയി താമസിച്ചതെന്ന ചോദ്യം കേസുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. അവിടെ ബിഷപ്പ് ഹൗസും പള്ളിയും ഇല്ലേ എന്നായിരുന്നു ചോദ്യം. ആ പ്രോപ്പർട്ടി രൂപതയുടേതായതിനാൽ ജലന്ധർ ബിഷപ്പ് ആല്ലാതെ വേറെ ഏത് ബിഷപ്പാണ് അവിടെ പോയി താമസിക്കുകയെന്ന് ഫ്രാങ്കോ മുളയ്ക്കൽ ചോദിച്ചു. ജലന്ധർ ബിഷപ്പിൻ്റെ പ്രോപ്പർട്ടിയിൽ ജലന്ധർ ബിഷപ്പ് ആല്ലാതെ വേറെ ആരാണ് താമസിക്കുകയെന്ന് ഫ്രാങ്കോ മുളയ്ക്കൽ. ജലന്ധറിലെ വൈദികരും ബിഷപ്പുമാരും എത്തുമ്പോൾ അവർക്ക് മുറിയും ഭക്ഷണവും നൽകണം എന്ന് ലീസിൽ വ്യക്തമാക്കിയിരുന്നു. ഈ പ്രോപ്പർട്ടി വിൽക്കാനോ കൈമാറാനോ കന്യാസ്ത്രീകൾക്ക് അവകാശമില്ല.
റേപ്പ് ചെയ്യാൻ ഞാൻ അവിടെ പോയി കിടന്നത് പോലെയാണ് മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കന്യാസ്ത്രീകൾക്ക് താമസിക്കാൻ ലീസിനാണ് ആ പ്രോപ്പർട്ടി നൽകിയതെന്ന് ഫ്രാങ്കോ മുളയ്ക്കൽ പറയുന്നു. 'ബെത്‌ലഹേം ടി വി' എന്ന യൂട്യൂബ് ചാനലാണ് ബിഷപ്പ് ഫ്രാങ്കോയുടെ പ്രസംഗം പുറത്തുവിട്ടത്. ഇക്കാര്യങ്ങൾ മുൻപ് പറയാതിരുന്നതോടെ മറ്റുള്ളവർ സംശയിച്ചു. അതിനാൽ ഞാൻ മറ്റുള്ളവരെ പഴിച്ചിട്ട് ഒരു കാര്യവുമില്ല, സഹിക്കുകയാണ്. പ്രശ്നങ്ങൾക്ക് ഉത്തരം നൽകാതെ മനസാക്ഷിക്ക് അനുസരിച്ച് ചെയ്യുന്നത് ഏറ്റവും വലിയ തെറ്റാണ്. അല്ലെങ്കിൽ ആ പൊസിഷനിൽ ഇരിക്കരുത്. അതിനുള്ള കഴിവില്ലെങ്കിൽ ഇറങ്ങിപ്പോകണമെന്ന് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. കേസിൽ പോലീസ് ഉദ്യോഗസ്ഥർ കള്ളത്തരം കാണിക്കാൻ നോക്കിയെന്ന ഗുരുതര ആരോപണവും ഫ്രാങ്കോ മുളയ്ക്കൽ ഉന്നയിച്ചു.
അറസ്റ്റ് ചെയ്ത് ജയിലിൽ എത്തിച്ചതിന് പിന്നാലെ നൈറ്റ് ഡ്രസിൻ്റെ ജോഡി പോലീസ് ആവശ്യപ്പെട്ടു. ഒപ്പമുണ്ടായിരുന്ന വൈദികൻ്റെ കൈവശമായിരുന്നു തൻ്റെ പെട്ടി. അതിൽ നിന്ന് ഒരു ജോഡി വസ്ത്രം എടുത്ത് പോലീസിന് നൽകാൻ ഞാൻ പറഞ്ഞു. അന്വേഷണത്തിൻ്റെ ഭാഗമായി സഹകരിക്കാമെന്ന് പറഞ്ഞതിനാലാണ് പോലീസ് ആവശ്യപ്പെട്ട പ്രകാരം വസ്ത്രം നൽകിയതെന്ന് ഫ്രാങ്കോ മുളയ്ക്കൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലും ഇതുവരെ കുറ്റം പറയില്ലെന്ന് ഫ്രാങ്കോ മുളയ്ക്കൽ കൂട്ടിച്ചേർത്തു. കുറ്റം ആരോപിച്ച കന്യാസ്ത്രീയെക്കുറിച്ച് കുറ്റം പറയില്ല. അതിന് ആ കന്യാസ്ത്രീയാണ് ഉത്തരം നൽകേണ്ടത്. അവരെ പിന്തുണച്ച വൈദികരും സിസ്റ്റർമാരും, എനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ എഴുതിയവരുമെല്ലാം അവർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു.
പോലീസിന് വസ്ത്രം നൽകിയതോടെ കേസ് കൈയിൽ നിന്ന് പോയെന്നാണ് അഭിഭാഷകൻ പ്രതികരിച്ചതെന്ന് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. ഞാൻ നൽകിയ ഡ്രസിൽ പോലീസിന് എന്ത് വേണമെങ്കിലും തെളിവായി ചെയ്യാം, എന്നിട്ട് സംഭവം നടന്നപ്പോൾ ആയതാണെന്ന് അവർക്ക് പറയാം. വസ്ത്രം മെറ്റീരിയൽ എവിഡൻസ് ആയി പോകുമെന്ന് അഭിഭാഷകൻ അറിയിക്കുയും ചെയ്തു. കോടതിയിൽ ഹാജരാക്കിയപ്പോൾ പോലീസ് വസ്ത്രം വാങ്ങിയ വിവരം ജഡ്ജിയെ അറിയിച്ചു. അഭിഭാഷകൻ്റെ നിർദേശത്തെ തുടർന്നാണ് ഇക്കാര്യം ജഡ്ജിയെ അറിയിച്ചത്. എന്നാൽ, ബിഷപ്പിൻ്റെ പക്കൽ നിന്നും ഒരു ഡ്രസും വാങ്ങിയിട്ടില്ല എന്ന മറുപടിയാണ് പോലീസ് നൽകിയതെന്ന് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു.
Find out more: