പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാറുണ്ടോ? സുരക്ഷ കടുപ്പിക്കാൻ കേന്ദ്രം! പ്രമുഖ വ്യവസായി സൈറസ് മിസ്ത്രിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ പുതിയ നടപടികളിലേക്ക് കേന്ദ്ര സർക്കാർ തിരിയുന്നത്. കാറിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് കേന്ദ്ര ഉപരതലഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഈ നിയമം അനുസരിക്കാത്തവർക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി.വൈകീട്ട് മൂന്നരയോടെ അദ്ദേഹം സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് ബെൻസ് കാർ മഹാരാഷ്ട്രയിലെ പാൽഘറിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. മിസ്ത്രിയോടൊപ്പമുണ്ടായിരുന്ന മറ്റൊരാളും അപകടത്തിൽ മരിച്ചിരുന്നു. ഇരുവരും പിൻസീറ്റിൽ ഇരുന്നായിരുന്നു യാത്ര ചെയ്തിരുന്നത്.മുൻ ടാറ്റാ സൺസ് ചെയർമാൻ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്.
ഇന്ത്യയിൽ ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനും എയർബാഗുകൾ നിർബന്ധമാണ്. 2022 ജനുവരി മുതൽ, എട്ട് യാത്രക്കാരുള്ള കാറിൽ ഓരോ കാറിലും 6 എയർബാഗുകൾ സ്ഥാപിക്കുന്നത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. പിൻസീറ്റിൽ ഇരിക്കുന്നവർക്കും നേരത്തെ മുതൽ തന്നെ സീറ്റ് ബെൽറ്റ് നിർബന്ധമാണ് പക്ഷെ ആരും അത് അനുസരിക്കുന്നില്ല. ഇനി ഇതിന് പിഴയും ഈടാക്കേണ്ടിവരും എന്നായിരുന്നു അദ്ദേഹം ദേശീയ മാധ്യമമായ എൻഡിടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കിയത്. പിൻസീറ്റിലുള്ളവർ മുൻസീറ്റിലെ പോലെ ബെൽറ്റ് ധരിച്ചില്ലെങ്കിൽ അലേർട്ട് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം അദ്ദേഹം ട്വീറ്റർ വഴി ഈ വിവരം പങ്കുവയ്ക്കുകയും ചെയ്തു. ഹൈവേ പോലീസ് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് മഹാരാഷ്ട്രയിൽ അഞ്ച് വർഷത്തിനുള്ളിൽ 59,000-ത്തിലധികം ആളുകൾക്കാണ് റോഡപകടങ്ങളിൽ ജീവൻ നഷ്ടമായത്.
80,000 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിന് പുറമെ, 'റോഡ് ആക്സിഡൻസ് ഇൻ ഇന്ത്യ - 2020' എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജ്യത്തുണ്ടാകുന്ന അപകടത്തിന്റെ 11 ശതമാനത്തിൽ അധികവും സീറ്റ് ബെൽറ്റ് ധരിക്കാത്തത് കൊണ്ട് ഉണ്ടാകുന്നതാണെന്നും കണ്ടെത്തിയിരുന്നു. പിൻസീറ്റിൽ ഇരിക്കുന്നവർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കുക എന്നതുകൊണ്ട് പിഴ ഈടാക്കുക എന്നത് മാത്രമല്ല ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പറയുന്നു. ഇതിലൂടെ പിഴ ഈടാക്കുക എന്നതല്ല ബോധവത്കരണമാണ് ഉദ്ദേശിക്കുന്നത്. 2024 ഓടെ റോഡപകടങ്ങളിൽപെട്ടുള്ള മരണങ്ങൾ 50 ശതമാനം കുറയ്ക്കുക എന്നതും ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ മുൻസീറ്റിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ആയിരം രൂപയാണ് പിഴ ഈടാക്കി വരുന്നത്.
പിഴ തുക സംസ്ഥാനങ്ങൾക്ക് അനുസൃതമായി മാറ്റങ്ങൾ ഉണ്ടാകാറുണ്ട്.വലിയ തുക തന്നെ ഇത്തരത്തിൽ പിഴ ഈടാക്കുന്നതിനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കുറഞ്ഞത് 1000 രൂപ ഇത്തരത്തിൽ പിഴ ഈടാക്കുമെന്നാണ് മന്ത്രിയുടെ പ്രതികരണം.കേന്ദ്ര നടപടിയിൽ സംസ്ഥാന സർക്കാരുകളുടെ പിന്തുണ ഉണ്ടാകുമെന്നാണ് കരുതുന്നത് എന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങൾ ഞങ്ങളെ എന്നും പിന്തുണയ്ക്കുന്നുണ്ട്. അങ്ങനെ തന്നെ തുടരുമെന്നുമാണ് കരുതുന്നത് എന്നും അദ്ദേഹം മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു. ഇപ്പോൾ എല്ലായിടത്തും ക്യാമറകളുണ്ട്, നിയമങ്ങൾ തെറ്റിക്കുന്ന ആളുകളെ എളുപ്പത്തിൽ പിടിക്കാൻ സാധിക്കുമെന്നും ഗഡ്കരി പറഞ്ഞു.
Find out more: