സെൻട്രൽ റെയിൽവേയുടെ ആദ്യ കവച് സംവിധാനം; നടപടികൾ പുരോഗമിക്കുന്നു.നിലവിൽ സെൻട്രൽ റെയിൽവേയുടെ (സിആർ) പരിധിയിൽ സുരക്ഷാ സംവിധാനമായ കവച് ഇല്ലെന്ന് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സ്വപ്‌നിൽ നീല ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. മുംബൈ - ഹൗറ റൂട്ടിൽ കവച് സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രവർത്തനം എപ്പോൾ പൂർത്തിയാകുമെന്ന് പറയാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.സെൻട്രൽ റെയിൽവേയുടെ ആദ്യ കവച് സംവിധാനം മുംബൈ - ഹൗറ റൂട്ടിൽ സ്ഥാപിക്കും. ഛത്രപതി ശിവജി മഹാരാജ് ടെർമിനലിൽ നിന്ന് ഹൗറയിലേക്കുള്ള രണ്ട് റൂട്ടുകളിലാണ് ട്രെയിനുകൾ സർവീസ് നടത്തുന്നത്. ഒന്ന് നാഗ്പൂർ വഴിയും മറ്റൊന്ന് ഇറ്റാർസി വഴിയുമാണ്.




ഈ രണ്ട് റൂട്ടുകളിലും മുൻഗണനാക്രമത്തിൽ കവച് സംവിധാനം സ്ഥാപിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് മറ്റൊരു റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. സെൻട്രൽ റെയിൽവേയുടെ പരിധിയിൽ പെടുന്ന റൂട്ടിൽ കവച് പ്രവർത്തനക്ഷമമായാൽ പൂനെയിൽ നിന്ന് കിഴക്കോട്ടുള്ള ദീർഘദൂര ട്രെയിനുകൾക്ക് പ്രയോജനം ലഭിക്കും.
ടവറുകൾ, ട്രാക്കുകളിൽ സ്ഥാപിക്കുന്ന ഒപ്റ്റിക്കൽ ഫൈബറുകൾ, ട്രാക്കുകളിൽ സ്ഥാപിക്കുന്ന റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ എന്നിവ ഉൾക്കൊള്ളുന്ന സങ്കീർണമായ സംവിധാനങ്ങൾ ഉൾപ്പെടുന്നതാണ് നടപടി ക്രമങ്ങൾ. സുരക്ഷ ശക്തിപ്പെടുത്താൻ ട്രെയിനുകളിൽ ‘ലോക്കോ കവച്’ എന്ന സംവിധാനവും റെയിൽവേ സ്റ്റേഷനുകളിൽ ‘സ്റ്റേഷൻ കവച്’ എന്ന സംവിധാനവും സ്ഥാപിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.റേഡിയോ ടെക്‌നോളജി, ജിപിഎസ് എന്നീ സംവിധാനത്തിലാണ് കവചിൻറെ പ്രവർത്തനം.






സിഗ്നൽ ശ്രദ്ധിക്കാതെ ട്രെയിൻ മുന്നോട്ട് പോകുകയോ മറ്റോ ചെയ്താൽ അപ്പോൾ തന്നെ ലോക്കോ പൈലറ്റിന് വിവരം ലഭിക്കുന്നതാണ് കവച് സംവിധാനത്തിൻ്റെ ഒരു പ്രത്യേകത. വിവരം ലഭിക്കുന്നതോടെ മുൻകരുതൽ സ്വീകരിക്കാൻ ലോക്കോ പൈലറ്റിന് സാധിക്കും.ഒരേ ട്രാക്കിൽ മുന്നിൽ സഞ്ചരിക്കുന്നതും പിന്നിൽ സഞ്ചരിക്കുന്നതുമായ ട്രെയിനുകൾ ഉണ്ടെങ്കിൽ ഈ വിവരമറിയാം. അപകടം മുന്നിലെങ്കിൽ ഓട്ടോമാറ്റിക്കായി ബ്രേക്കിങ് സംവിധാനം പ്രവർത്തിക്കും.ആസാദ് ഹിന്ദ് എക്‌സ്പ്രസ് നാഗ്പൂർ വഴിയും തുരന്തോ എക്‌സ്പ്രസും ഈ റൂട്ടിലാണ് സർവീസ് നടത്തുന്നത്. പൂനെ - ദാനപൂർ എക്സ്പ്രസ് ഇറ്റാർസി ജങ്ഷൻ വഴിയാണ് ഓടുന്നത്. കവച് സംവിധാനം പ്രവർത്തനം ആരംഭിച്ചാൽ ഈ ട്രെയിനുകൾക്ക് കവചിൻ്റെ സംരക്ഷണം ലഭിക്കും. ഇതുവരെ 1,465 കിലോമീറ്റർ റെയിൽവേ ട്രാക്കുകളിലും സൗത്ത് സെൻട്രൽ റെയിൽവേയിലെ 144 ട്രെയിനുകളിലും കവച്





 സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.ഒരേ പാതയിൽ രണ്ടു ട്രെയിനുകൾ എത്തുന്ന അപകടസാഹചര്യത്തിൽ ലോക്കോ പൈലറ്റിന് സിഗ്നൽ ലഭിക്കും. ഇതോടെ ട്രെയിനിൻറെ വേഗം നിയന്ത്രിക്കാൻ ലോക്കോ പൈലറ്റിന് ശ്രമിക്കാം. ലോക്കോ പൈലറ്റിന് ബ്രേക്കിങ് സാധ്യമാകാതെ വരുന്ന അവസ്ഥയിലും നിശ്ചിത ദൂരപരിധിയിൽവെച്ച് ട്രെയിനിൻറെ ബ്രേക്കിങ് സിസ്റ്റം ഓട്ടോമാറ്റിക്കായി പ്രവർത്തിക്കും. ട്രെയിനിന് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന ദൂരത്തെക്കുറിച്ചുള്ള തുടർച്ചയായ അപ്ഡേറ്റുകൾ കവച് ലോക്കോ പൈലറ്റിന് നൽകും.

Find out more: