കൊച്ചി-ഗ്ലോബൽ സിറ്റി പദ്ധതി; ഇനി വേണ്ടത് കേന്ദ്ര സർക്കാരിന്റെ അനുമതി! എറണാകുളം ജില്ലയിലെ അയ്യമ്പുഴ വില്ലേജിലെ റീ സർവ്വേ ബ്ലോക്ക് 19-ൽ വിവിധ സർവ്വേ നമ്പറുകളായി 144.9759 ഹെക്ടർ (358) ഏക്കർ ഭൂമി പൊന്നും വിലയ്ക്ക് ഏറ്റെടുക്കുവാൻ സർക്കാർ തയ്യറാണ്. 2013-ലെ RFCTLARR (റൈറ്റ് റ്റു ഫെയർ കോമ്പൻസേഷൻ & ട്രാൻസ്പെരൻസി ഇൻ ലാൻഡ് അക്വിസിഷൻ, റീ ഹാബിലിറ്റേഷൻ ആന്റ് റീസെറ്റിൽമെന്റ് ആക്ട്) നിയമത്തിലെ വകുപ്പ് 11(1) പ്രകാരമുള്ള പ്രഥമിക വി‍ജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചിരുന്നു.
 കൊച്ചി ബൊഗ്ലൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായി കൊച്ചി ഗ്ലോബൽ സിറ്റി പദ്ധതിക്ക് അനുമതി കേന്ദ്ര സർക്കാറിൽ നിന്നും നേടിയെടുക്കുന്നതിന് വേണ്ടി സർക്കാർ നടത്തിയ നടപടി ക്രമങ്ങളെ കുറിച്ച് കെകെ ശൈലജ ടീച്ചർ നിയമസഭയിൽ സംസാരിച്ചു. കൊച്ചി ഗ്ലോബൽ സിറ്റി പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാർ എല്ലാ വിധത്തിലുമുള്ള അടിസ്ഥാന പ്രവൃത്തികളും പൂർത്തിയാക്കി.





 എന്നാൽ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയിട്ടില്ല. കൊച്ചി ഗ്ലോബൽ സിറ്റി പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് നടപടി ആരംഭിച്ചതിന്റെയും അതിന് ആവശ്യമായ 840 കോടി രൂപ കിഫ്ബി വഴി അനുവദിച്ചതിന്റെയും പശ്ചാത്തലത്തിൽ പ്രസ്തുത പദ്ധതിക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുള്ളതാണ്. കൂടാതെ വ്യവസായ വകുപ്പ് മന്ത്രി കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് കൊച്ചി ഗ്ലോബൽ സിറ്റിക്ക് കേന്ദ്രസർക്കാർ അന്തിമാനുമതി നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ കൊച്ചി-ഗ്ലോബൽ സിറ്റി പദ്ധതിയ്ക്ക് കേന്ദ്ര സർക്കാരിന്റെ അന്തിമാനുമതി ഇതുവരെ ലഭിച്ചിട്ടില്ല. പദ്ധതി പൂർത്തീകരിയ്ക്കുന്നതിനുള്ള നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുകയാണ്. 




ഗ്ലോബൽ സിറ്റി പ്രോജക്ടിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള ഭൂമി സർവ്വേ എടുപ്പുകളുടെയും വൃക്ഷങ്ങളുടെയും വില നിർണ്ണയം തുടങ്ങിയ ജോലികൾ പൂർത്തീകരിച്ചു കഴിഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജ് 09.03.2022-ൽ ലാൻഡ് റവന്യൂ കമ്മീഷണർ അംഗീകരിക്കുകയുണ്ടായി. സ്ഥലമെടുപ്പ് തഹസീൽദാർ ഓഫീസിലും എറണാകുളം ജില്ലാ കളക്ടറേറ്റിലും നടപടികൾ പൂർത്തിയാക്കി. കൂടാതെ 2013-ലെ LARR നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ, നിലവിലെ മാർക്കറ്റ് വില അടിസ്ഥാനപ്പെടുത്തി 144.9759 ഹെക്ടർ (358 ഏക്കർ) സ്ഥലം ഏറ്റെടുക്കുന്നതിന് 840 കോടി രൂപയ്ക്ക് പുതുക്കിയ ഭരണാനുമതിയും സർക്കാർ പുറപ്പെടുവിക്കുകയുണ്ടായി.

Find out more: