ആരാണ് ലോറൻസ് ബിഷ്ണോയ്? പഞ്ചാബിലെ കാമ്പസ്സുകളിൽ അരാജകത്വമോ? ലോറൻസ് ബിഷ്ണോയി 1993-ലാണ് ജനിച്ചത്. പഞ്ചാബിൽ ജനിച്ച ലോറൻസ് ബിഷ്‌ണോയ് 2010 വരെ അബോഹറിൽ താമസിച്ചു. പിന്നീട് ഡിഎവി കോളേജിൽ ചേരാൻ വേണ്ടിയാണ് ചണ്ഡീഗഡിലേക്ക് താമസം മാറ്റുന്നത്. ഇവിടുത്തെ കാമ്പസ്സുകളിലെ അരാജകത്വമാണ് ലോറൻസ് ബിഷ്ണോയിയെ ഗുണ്ടാ സംഘങ്ങളിലേക്ക് എത്തിക്കുന്നത്. 2011-ൽ ഇയാൾ പഞ്ചാബ് യൂണിവേഴ്‌സിറ്റി കാമ്പസ് സ്റ്റുഡൻ്റ്സ് കൗൺസിലിൽ അംഗമായി. ഇവിടെ വെച്ചാണ് ഗുണ്ടാനേതാവ് ഗോൾഡി ബ്രാറിനെ കണ്ടുമുട്ടുന്നത്. ഇതോടെ ഇവർ ഒരുമിച്ച് സർവ്വകലാശാലാ രാഷ്ട്രീയത്തിൽ ഇടെപടാൻ തീരുമാനിച്ചു. ഈ ബന്ധം വളരെ ശക്തമായി. ക്രിമിനൽ പ്രവർത്തനങ്ങൾക്കായി ഇരുവരും കൂടുതൽ കരുത്ത് നേടാൻ തുടങ്ങി.




 കൊലപാതകം, പിടിച്ചുപറി തുടങ്ങി എല്ലാത്തരം ക്രിമിനൽ പ്രവർത്തനങ്ങളും ലോറൻസ് ബിഷ്ണോയിയും സംഘവും ചെയ്തുവന്നു. ഇത്തരം രണ്ട് ഡസനിലധികം ക്രിമിനൽ കേസുകൾ ബിഷ്‌ണോയി നേരിടുന്നുണ്ട്. എന്നാൽ‌ ഈ ആരോപണങ്ങളെ ബിഷ്ണോയ് നിഷേധിക്കുന്നു. 2013-ലാണ് ഇയാൾക്കെതിരെ ആദ്യത്തെ കൊലക്കേസ് വരുന്നത്. മുക്ത്‌സറിലെ ഒരു കോളേജ് തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിയെ കൊന്നു എന്നാണ് ആരോപണം. പിന്നീടും നിരവധി കൊലപാതകങ്ങളിൽ ഉൾപ്പെട്ട ബിഷ്‌ണോയി ഒരു ഭീകരനായി അറിയപ്പെടാൻ തുടങ്ങി. ഇയാളുടെ സംഘം പിന്നീട് മദ്യക്കച്ചവടത്തിലേക്കും ആയുധക്കടത്തിലേക്കും കടന്നു. പലപ്പോഴും കൊലപാതകികൾക്ക് അഭയവും സംരക്ഷണവും നൽകി. ജയിലിൽ കിടന്ന കാലത്ത് നിരവധി ക്രിമിനലുകളുമായി ഇയാൾ സംഖ്യം സ്ഥാപിച്ചു. അങ്ങനെ തൻ്റെ സ്വാധീനം വിപുലീകരിച്ചു. ഇയാളുടെ സംഘത്തിൽ രാജ്യവ്യാപകമായി അംഗങ്ങളുണ്ട്.





ഇവരിൽ 700-ലധികം ഷൂട്ടർമാർ ഉൾപ്പെടുന്നതായും റിപ്പോർട്ടുകൾ പറയുന്നു. 2010 നും 2012 നും ഇടയിലാണ് ബിഷ്‌ണോയി ചണ്ഡീഗഢിൽ തൻ്റെ ക്രിമിനൽ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തിയത്. ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തി. ഇതിലെല്ലാം നിരവധി കേസുകളും വന്നു. ഒന്നും അയാൾക്ക് തടസ്സമായില്ല. ഇങ്ങനെ ഫയൽ ചെയ്യപ്പെട്ട ഏഴ് എഫ്ഐആറുകളിൽ നാലെണ്ണത്തിൽ കുറ്റവിമുക്തനാക്കപ്പെട്ടു, മൂന്ന് കേസുകൾ ഇപ്പോഴും നടക്കുന്നു. മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം  ഈ അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ ഗുണ്ടാസംഘം ആണെന്ന് അറിയപ്പെടുകയും, സാമൂഹികമാധ്യമങ്ങളിൽ ഇവർ ഉത്തരവാദിത്തം ഏറ്റെടുത്ത് പോസ്റ്റുകളിടുകയും ചെയ്തിരുന്നു.




 ബിഷ്ണോയിക്കും സംഘത്തിനും ഈ കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയം പോലീസിന് നേരത്തേ തന്നെയുണ്ടായിരുന്നു. ഇതിനിടെയാണ് കൊലപാതകത്തിന്റ ഉത്തരവാദിത്തം സംഘം ഏറ്റെടുക്കുന്നത്. മൂന്ന് ഷൂട്ടർമാരാണ് കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു. ഇതിൽ രണ്ടുപേർ മാത്രമാണ് അറസ്റ്റിലായിരിക്കുന്നത്. ഗുർമെയിൽ ബാൽജിത് സിങ് എന്ന 23കാരനും, ധർമ്മരാജ് കശ്യപ് എന്ന 19കാരനും. ശിവ് കുമാർ ഗൗതം എന്നയാളാണ് മൂന്നാമൻ.

Find out more: