ട്രാഫിക്കിൽ വാഹനങ്ങളുപേക്ഷിച്ച് ആളുകൾ നടന്ന് പോകുന്നു; ബാംഗളൂരിൽ വെള്ളക്കെട്ട് ജനജീവിതം തകർക്കുന്നു! ട്രാഫിക് പ്രശ്നങ്ങളും മഴ പ്രതിസന്ധികളും നഗരത്തിന് പുതുമയല്ലെങ്കിലും ഇത്തവണ ഇതെല്ലാംകൂടി ഒരുമിച്ചെത്തി അക്ഷരാർത്ഥത്തിൽ ആക്രമിക്കുകയാണ് ബെംഗളൂരുവിനെ. ഇതിനിടയിലാണ് ഹൊറമാവ് അഗാരയിൽ ഒരു കെട്ടിടം തകർന്ന് അഞ്ച് പേർ മരിച്ച സംഭവം നടക്കുന്നത്. നഗരത്തിന്റെ ഇൻഫ്രാസ്ട്രക്ചർ മേഖല അമ്പേ തകർന്നുവെന്ന പ്രചാരണത്തിന് ഇത് വഴി വെച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രിയിൽ ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിലുണ്ടായ ട്രാഫിക് ജാം ബെംഗളൂരു ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും കടുത്ത ട്രാഫിക് പ്രതിസന്ധികളിലൊന്നായി മാറി. ആയിരങ്ങളാണ് ഈ ട്രാഫിക് ജാമിൽ കുടുങ്ങി ഒന്നിനും കഴിയാതെ പെട്ടുപോയത്.




മൂന്ന് മണിക്കൂറിലധികം നീണ്ടും ഈ ട്രാഫിക് പ്രതിസന്ധി.അടിസ്ഥാന സൗകര്യ മേഖലയിൽ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയെയാണ് ബെംഗളൂരു നഗരം നേരിടുന്നത്. ഇതിന് അനുബന്ധമായി മുൻ ഇൻഫോസിസ് സിഎഫ്ഓ മോഹൻദാസ് പൈയുടെ എക്സ് പോസ്റ്റ് വന്നു. കടുത്ത വെള്ളക്കെട്ടുകളും, അതെത്തുടർന്നുള്ള ഔട്ടർ റിങ് റോഡിലെ ട്രാഫിക് പ്രശ്നങ്ങളും ബെംഗളൂരുവിലെ ബഹുരാഷ്ട്രകമ്പനികളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുന്നത് സംബന്ധിച്ച് ആലോചിപ്പിക്കുന്നു എന്നായിരുന്നു പൈ പോസ്റ്റിൽ പറഞ്ഞത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ എന്നവരെ ടാഗ് ചെയ്തായിരുന്നു പൈ പോസ്റ്റിട്ടത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നൽകിയ വാഗ്ദാനങ്ങളൊന്നും തന്നെ പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.




വിശ്വാസം തകർന്നു. കഴിഞ്ഞ 20 വർഷത്തിനിടയിൽ ജനങ്ങൾക്കിടയിൽ ഇത്രയും രോഷം താൻ കണ്ടിട്ടില്ല. കാര്യക്ഷമതയില്ലാത്ത സർക്കാരാണ് ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി സർക്കാരുകളെയും കോൺഗ്രസ് സർക്കാരുകളെയും ഒരുപോലെ വിമർശിക്കാറുള്ള പൈയുടെ വാക്കുകൾ സർക്കാരിന് ഗൗരവത്തോടെ കാണാതിരിക്കാൻ കഴിയില്ല.ദിവസങ്ങളായി സമാനമായ അവസ്ഥയെ അഭിമുഖീകരിക്കുന്ന ജനങ്ങൾ രോഷാകുലരായി. പലരും വാഹനം റോഡിലുപേക്ഷിച്ച് വീട്ടിലേക്ക് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. നഗരത്തിലെ ട്രാഫിക് സംവിധാനം വൻ പരാജയമാണെന്ന് സോഷ്യല് മീഡിയ ചർച്ചകൾ ഉയർന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആന്ധ്ര പ്രദേശ് മന്ത്രിയും ടിഡിപി നേതാവുമായ നര ലോകേഷിന്റെ രംഗപ്രവേശം.




 ഒരു മഴ പെയ്താൽ തകരുന്ന ബെംഗളൂരുവിന്റെ ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങളെ അപേക്ഷിച്ച് വളരെയധികം മെച്ചമാണ് ആന്ധ്രയെന്നും, ബഹുരാഷ്ട്ര കമ്പനികൾക്ക് ഇങ്ങോട്ട് സ്വാഗതം എന്നുമായിരുന്നു നര ലോകേഷിന്റെ പ്രസ്താവന.നഗരം നേരിടുന്ന ഇൻഫ്രാ പ്രതിസന്ധികൾ കണ്ടെത്താനും പരിഹാര നിർദ്ദേശങ്ങൾ നൽകാനുമായി സംസ്ഥാന സർക്കാർ പുതിയൊരു സമിതിയെക്കൂടി നിയോഗിച്ചു. ഈ സമിതിയുടെ അധ്യക്ഷൻ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ തന്നെയാണ്. നിരവധി സമിതികളെ നഗരം കണ്ടു കഴിഞ്ഞിട്ടുണ്ട്. പുതിയ സമിതി കാര്യമായ എന്തെങ്കിലും പരിഹാര നിർദ്ദേശങ്ങൾ വെക്കും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. പൈയുടെ പോസ്റ്റിന് മറുപടിയായാണ് നര ലോകേഷ് ബെംഗളൂരുവിലെ എംഎൻസികളെ ആന്ധ്രയിലേക്ക് ക്ഷണിച്ചത്. സംസ്ഥാനം ബിസിനസ് സൗഹൃദമുള്ള പുതിയ പോളിസികൾ രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകോത്തര നിലവാരമുള്ള ഇൻഫ്രാസ്ട്രക്ചറാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Find out more: