
കൊവിഡ് 19 വൈറസ് കോശങ്ങളില്‍ പ്രവേശിക്കുന്നത് തടയാൻ കഴിയുന്ന ഒരു കൂട്ടം ആന്‍റിബോഡികളാണ് ചൈനീസ് വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ യുഎസില്‍ ഉള്‍പ്പെടെ പരീക്ഷണാര്‍ത്ഥത്തില്‍ മാത്രം നടത്തുന്ന പ്ലാസ്മ ചികിത്സയെക്കാള്‍ ഏറെ ഫലപ്രദമാണ് പുതിയ ചികിത്സയെന്നാണ് ചൈനയിലെ സിൻഗ്വ സര്‍വകലാശാലയിലെ വിദഗ്ധനായ ഴാങ് ലിൻഖി വ്യക്തമാക്കിയത്.
കൊവിഡിനെ അതിജീവിച്ചവരുടെ രക്തത്തില്‍ വൈറസിനെതിരെയുള്ള ആന്‍റിബോഡികള്‍ ഉണ്ടാകുമെങ്കിലും രക്തഗ്രൂപ്പ് അനുസരിച്ച് മാത്രമേ ഈ ചികിത്സ നടത്താനാകൂ എന്നത് പോരായ്മയാണ്.സിൻഗ്വ സര്‍വകലാശാലയിലെ വിദഗ്ധനായ ഴാങ് ലിൻഖി വ്യക്തമാക്കിയത്.
രോഗം ഭേദമായവരുടെ ശരീരത്തിലെ ആന്‍റിബോഡികള്‍ രോഗികളില്‍ ചികിത്സയ്ക്കായി കുത്തിവെക്കുന്ന രീതിയ്ക്കാണ് യുഎസില്‍ തുടക്കമിട്ടിരിക്കുന്നത്. കൊറോണ വൈറസിനെതിരെയുള്ള മരുന്ന് കണ്ടെത്താനുള്ള ഗവേഷണത്തിൽ ഏര്‍പ്പെട്ടിരിക്കുന്ന ചൈനീസ് വിദഗ്ധര്‍ വൈറസിനെ വളരെ മികച്ച രീതിയില്‍ പ്രതിരോധിക്കുന്ന ഒരു പറ്റം ആന്‍റിബോഡികള്‍ കണ്ടെത്തിയതായി വ്യക്തമാക്കി.
വൈറസ് ബാധിതരെ ചികിത്സിക്കുന്നതില്‍ വഴിത്തിരിവാകുന്നതാണ് പുതിയ കണ്ടെത്തല്‍. ഈ ആന്‍റിബോഡികള്‍ രോഗികളില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാനായി മറ്റൊരു പരീക്ഷണവും വിദഗ്ധര്‍ നടത്തിയതായി ഇവര്‍ വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് വ്യക്തമാക്കി.
ജനുവരി ആദ്യമാണ് ചൈനയില്‍ ആന്‍റിബോഡികള്‍ വേര്‍തിരിച്ചുള്ള പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടത്. കൊവിഡ് 19 ഭേദഗമായവില്‍ നിന്ന് വേര്‍തിരിച്ചെടുത്ത 206 ആന്‍റിബോഡികള്‍ക്ക് വൈറസിനെതിരെ വലിയ പ്രതിരോധശേഷിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവ ഉപയോഗിച്ചായിരുന്നു പരീക്ഷണം.വൈറസിനെതിരെ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന ആന്‍റിബോഡികള്‍ കണ്ടെത്തി ഇവ സംയോജിപ്പിച്ച് വൈറസിന്‍റെ മ്യൂട്ടേഷൻ തടയാനാകുമോ എന്നാണ് വിദഗ്ധര്‍ പരിശോധിക്കുന്നത്.
മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും വൈകാതെ പരീക്ഷണം ആരംഭിക്കുമെന്നും വിജയിച്ചാൽ ഇവയുടെ വ്യാവസായിക ഉത്പാദനം ആരംഭിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
തുടക്കത്തില്‍ പരീക്ഷിച്ച 20 ആന്‍റിബോഡികളില്‍ 2 എണ്ണം വൈറസ് മനുഷ്യകോശങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് വളരെ മികച്ച രീതിയില്‍ തടഞ്ഞെന്നാണ് വിദഗധര്‍ പറയുന്നത്.
ലോകമെമ്പാടും 42000 പേരുടെ ജീവനെടുത്ത കൊവിഡ് 19 വൈറസിനെതിരെ ഫലപ്രദമായ ചികിത്സാരീതി കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടെ ശുഭവാര്‍ത്തയുമായി ചൈന.