പൊന്നിയിൻ സെൽവനിലെ ആൾവാർ കടിയാനും, മലയാളത്തിലെ കുഞ്ചൻ നമ്പ്യാരും! തലമൊട്ടയടിച്ച, കുടവയറുള്ള ആൾവാർ കടിയാൻ നമ്പി എന്ന കഥാപാത്രമായാണ് ജയറാം ചിത്രത്തിലെത്തിയത്. കരിയറിലെ തന്നെ ഏറ്റവു ശ്രദ്ധേയ വേഷമായി ജയറാമിൻ്റെ ആൾവാർ കടിയാൻ നമ്പി മാറിയിരിക്കുന്നു. എന്നാൽ നമ്പിയുടെ വേഷവും അപ്പിയറൻസും കാണുമ്പോൾ മലയാളത്തിനു നഷ്ടമായ ജയറാമിൻ്റെ ശക്തമായ മറ്റൊരു കഥാപാത്രത്തെയാണ് ആരാധകർ ഓർക്കുന്നത്. ഭരതൻ്റെ സംവിധാനത്തിൽ ജയറാമിനെ നായകനാക്കി ഒരുക്കാനിരുന്ന കുഞ്ചൻ നമ്പ്യാരുടടെ ജീവിതകഥ പറയുന്ന ചിത്രം.മണിരത്നം സംവിധാനം ചെയ്ത മാഗ്നം ഓപസ് പൊന്നിയിൻ സെൽവൻ 500 കോടി ക്ലബിലേക്കിടം തേടുമ്പോൾ അതിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച ജയറാമിനും ചിത്രം കരിയറിൽ നിർണായകമാണ്. തൊണ്ണൂറുകളുടെ പകുതിയിലാണ് കുഞ്ചൻ നമ്പ്യാരുടെ കഥ വെള്ളിത്തിരയിലെത്തിക്കാനുള്ള തയാറെടുപ്പ് ഭരതൻ ആരംഭിക്കുന്നത്.





   ആദ്യം മോഹൻലാലിനെ പരിഗണിച്ചെങ്കിലും പിന്നീട് ജയറാം തന്നെ ആ കഥാപാത്രം മതിയെന്നു ഭരതൻ തീരുമാനിച്ചു. കുഞ്ചൻ നമ്പ്യാരായി ജയറാമിൻ്റെ രൂപം വച്ച് ഭരതേൻ സ്കെച്ചുകളും തയാറാക്കി. തിരക്കഥ തയാറായപ്പോൾ ഭരതൻ്റെ മദ്രാസിലെ വീട്ടിലെത്തി ജയറാം അദ്ദഹവുമായി കൂടിക്കാഴ്ച നടത്തി. അന്ന് കഥാപാത്രത്തിനായി നന്നായി മെലിയണമെന്നും നിർദേശം കൊടുത്താണ് ജയറാമിനെ തിരികെ അയച്ചത്. പിന്നീട് ആകസ്മികമായുള്ള ഭരതൻ്റെ മരണത്തോടെ സിനിമയും മറഞ്ഞു പോയി. എങ്കിലും കുഞ്ചൻ നമ്പ്യാരുടെ തിരക്കഥ ഇപ്പോഴും വീട്ടിലുണ്ടെന്നു അദ്ദേഹത്തിൻ്റെ ഭാര്യ കെപിഎസി ലളിത പറയുമായിരുന്നു എന്ന് ജയറാം തന്നെ മുമ്പ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.തൻ്റേതായ കഥാ ആഖ്യാന ശൈലിയായിരുന്നു ഭരതൻ സിനിമകളുടേത്. ഭരതൻ്റെ സഫലമാകാതെ പോയ ഒരു സ്വപ്നമാണ് മലയാള സിനിമയ്ക്കും ജയറാം എന്ന നടനും തീരാ നഷ്ടമായി തീർന്നത്.





  കുഞ്ചൻ നമ്പ്യാർ പഠിപ്പിച്ച ആയിരക്കണക്കിന് കുട്ടികൾ അമ്പലപ്പുഴ ക്ഷേത്രത്തിലുള്ളപ്പോൾ പേപ്പട്ടി കടിച്ച് രോഗ ബാധിതനായ കുഞ്ചൻ നമ്പ്യാർ അവിടെ എത്തുന്നതും ഇതിനിടയിൽ മരണമെത്തുന്നതുമെല്ലാം മനോഹരമായി ഭരതേട്ടൻ എഴുതി വച്ചിരുന്നതായും ജയറാം പറഞ്ഞിട്ടുണ്ട്. അനുഗ്രഹ സിനി ആർട്ടിൻ്റെ ബാനറിൽ വിബികെ മേനോൻ ആണ് ചിത്രം നിർമിക്കാനിരുന്നത്. ചിത്രത്തിൻ്റെ തിരക്കഥ ജോലിക്കായി മാടമ്പ് കുഞ്ഞിക്കുട്ടനുമായി അദ്ദേഹം ചർച്ചകൾ നടത്തിയിരുന്നു. കുഞ്ചൻ നമ്പ്യാരുടെ എഴുത്തിൻ്റെ ഇടയ്ക്കാണ് ഭരതൻ ചുരം, മഞ്ജീരധ്വനി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തത്. പിന്നീട് കുഞ്ചൻ നമ്പ്യാർ ചെയ്യാനുള്ള തയാറെടുപ്പിനിടിലാണ് മലയാള ചലച്ചിത്ര മേഖലയിലെ തൻ്റെ ഇരിപ്പിടം ശൂന്യമാക്കി അദ്ദേഹം മറയുന്നത്. 





  അതോടെ മലയാളത്തിലെ മറ്റൊരു ക്ലാസിക്കും ജയറാമിൻ്റെ കരിയറിനെ തന്നെ മാറ്റി മറിക്കുന്നതമായ കുഞ്ചൻ നമ്പ്യാർ സിനിമയും അദ്ദേഹത്തിനൊപ്പം മറഞ്ഞു.വർഷങ്ങൾക്കു ശേഷം വീണ്ടും കുഞ്ചൻ നമ്പ്യാരെ ഓർമിപ്പിച്ചു ആൾവാർ കടിയാൻ നമ്പി എത്തുമ്പോൾ ആ കഥാപാത്രത്തിനായും ഏറെ തയാറെടുപ്പ് ജയറാം നടത്തിയിരുന്നു. കഥാപാത്രത്തിന് വലിയ വയറു വേണമെന്നാണ് ഷൂട്ടിന് നാലു മാസം മുമ്പു കണ്ടപ്പോൾ മണിരത്നം ആവശ്യപ്പെട്ടതെന്നു ജയറാം പറയുന്നു. അതിന് വേണ്ടി ഏറെ കഷ്ടപ്പെട്ടെന്നും ഷൂട്ടിംഗ് ഉണ്ടായിരുന്ന ഒന്നര വർഷവും മണിരത്നം തൻ്റെ മുഖത്ത് നോക്കിയിട്ടില്ലെന്നും എന്നും രാവിലെ വന്നു വയറിന് വ്യത്യാസങ്ങൾ വന്നിട്ടുണ്ടോ എന്ന് നോക്കുമായിരുന്നു എന്നും ജയറാം പറയുന്നു.

Find out more: