ഓഫീസർ ഓൺ ഡ്യൂട്ടി തിയറ്ററുകളിൽ കത്തുന്നു! നിങ്ങളൊരു സിനിമാ പ്രേമിയാണെങ്കിൽ ആദ്യപകുതിയുടെ മുറുക്കവും നിർമാണത്തിലെ ആകർഷകത്വവും രണ്ടാം പകുതിയിൽ തുടരാനായില്ലല്ലോ എന്ന വ്യാകുലത സൃഷ്ടിക്കും.
കുഞ്ചാക്കോ ബോബൻ ഹരിശങ്കർ എന്ന സി ഐയായി തകർത്തഭിനയിച്ച ചിത്രമാണ് ഓഫിസർ ഓൺ ഡ്യൂട്ടി എന്ന കാര്യത്തിൽ രണ്ടഭിപ്രായമുണ്ടാകില്ല. കുഞ്ചാക്കോയുടെ ഹരിശങ്കറിനോട് കിടപിടിക്കുന്നുണ്ട് റംസാൻ മുഹമ്മദും വൈശാഖ് നായരും വിഷ്ണു ജി വാരിയരും ലയ മാമ്മനും ഐശ്വര്യയും അമിത് ഈപനും ചേരുന്ന വില്ലൻ പടയെന്ന കാര്യത്തിലും യാതൊരു സംശയത്തിനും വകയില്ല. പണിയിലെ വില്ലൻമാരെ പോലെ കയ്യിൽ കിട്ടിയാൽ ഞെരിച്ചമർത്താൻ തോന്നുന്നത്രയും വില്ലത്തരങ്ങളുടെ ഭാവഹാവാദികൾ അവർ തങ്ങളുടെ കഥാപാത്രങ്ങൾക്കായി അവതരിപ്പിച്ചിട്ടുണ്ട്.നിങ്ങളൊരു പെൺകുട്ടിയുടെ പിതാവാണെങ്കിൽ ഓഫിസർ ഓൺ ഡ്യൂട്ടിയുടെ ആദ്യ പകുതി വിടാതെ പിന്തുടരും.






 നിങ്ങളൊരു ശുഭാപ്തി വിശ്വാസിയാണെങ്കിൽ രണ്ടാം പകുതി തകർത്തു കളയും. നിങ്ങളൊരു സിനിമാ പ്രേമിയാണെങ്കിൽ ആദ്യപകുതിയുടെ മുറുക്കവും നിർമാണത്തിലെ ആകർഷകത്വവും രണ്ടാം പകുതിയിൽ തുടരാനായില്ലല്ലോ എന്ന വ്യാകുലത സൃഷ്ടിക്കും.ബാങ്കിൽ പണയം വെക്കാനെത്തിയ മാല സ്വർണമല്ല മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നതോടെ ഉണ്ടാകുന്ന ചില സംഭവങ്ങളുടെ ചുവടുപിടിച്ച് അന്വേഷണം മുമ്പോട്ടു കൊണ്ടുപോയി ഗുരുതരകാര്യങ്ങളിലേക്ക് എത്തുന്ന ബുദ്ധിമാനായ പൊലീസ് ഓഫിസറാണ് ഹരിശങ്കർ. അയാൾക്ക് അയാളുടേതായ രീതികളായതിനാൽ പൊലീസ് ഡിപ്പാർട്ട്‌മെന്റിന് പലപ്പോഴും തലവേദന കൂടിയാണ്.തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്. അതിനോടൊപ്പം ചിത്രീകരണത്തിൽ സംവിധായകൻ കൊണ്ടുവരുന്ന ശക്തിയും കൂടി ചേർന്ന് അഭിനേതാക്കളേയും കഥാപരിസരത്തേയും തങ്ങളുടെ ഉള്ളിലുള്ളതിനോട് താദാത്മ്യപ്പെടുത്തുമ്പോഴാണ് നല്ല സിനിമ പിറക്കുന്നത്.





തിരക്കഥാകൃത്ത് ഒരുക്കുന്ന വഴികളിലൂടെ സിനിമ സഞ്ചരിക്കുമ്പോഴും അത് പ്രേക്ഷകനെ അത്തരത്തിൽ തോന്നിപ്പിക്കാൻ പാടില്ല. വെള്ളിത്തിരയിൽ നടക്കുന്ന ആട്ടത്തിൽ സംവിധായകനേക്കാളും എഴുത്തുകാരനേക്കാളും പ്രേക്ഷകന് മേൽക്കൈ നേടാനായാൽ അയാൾ നിരാശനാകും. ഈ സിനിമയുടെ രണ്ടാം പകുതിക്ക് അതാണ് സംഭവിച്ചത്.ആദ്യ പകുതിയുടെ ശക്തിയും വ്യക്തതയും ഉൾപ്പെടെ രണ്ടാം പകുതിയിൽ കൈവിട്ടുപോയി. പതിവ് സിനിമാ രീതികളുടെ ചാലിലേക്ക് ചേർന്നൊഴുകാൻ തീരുമാനിച്ചതുപോലെയായിരുന്നു പിന്നീടുള്ള പോക്ക്. ഉദ്വേഗം സൃഷ്ടിക്കുന്നുണ്ടെങ്കിലും പതിവ് രീതികൾ കൈവിടുന്നില്ല.പ്രേക്ഷകന് സംശയം തോന്നിക്കുന്ന സംഗതികൾ പലയിടങ്ങളിലും അവശേഷിപ്പായി നിൽക്കുന്നുണ്ട്. എങ്കിലും സിനിമ എങ്ങനെ അവസാനിക്കണമെന്ന് കൂടുതൽ പ്രേക്ഷകർ ആഗ്രഹിക്കുന്നുവോ ആ രീതിയിൽ അവസാനിപ്പിക്കാൻ സാധിച്ചിട്ടുമുണ്ട്.ജേക്‌സ് ബിജോയിയുടെ സംഗീതം പല രംഗങ്ങളേയും അതിന്റെ മികവാർന്ന തലത്തിൽ അനുഭവിപ്പിക്കാൻ സഹായിക്കുന്നുണ്ട്. 






കൊച്ചിയേയും ബെംഗളൂരുവിനേയും വേറിട്ട് അനുഭവിപ്പിക്കാൻ റോബി വർഗ്ഗീസ് രാജിന്റെ ക്യാമറയ്ക്കും സാധിച്ചിട്ടുണ്ട്. എങ്കിലും സംഘട്ടന രംഗങ്ങളിൽ ഒരൽപം കൂടി ക്യാമറയ്ക്ക് അവധാനത കാണിക്കാമായിരുന്നുവെന്ന് തോന്നുകയും ചെയ്യും.
നായാട്ട്, ഇരട്ട തുടങ്ങി സിനിമകളിൽ അഭിനയിക്കുകയും സഹസംവിധായകനായി പ്രവർത്തിക്കുകയും ചെയ്ത ജിത്തു അഷറഫിന്റെ ആദ്യ സിനിമയാണ് ഓഫിസർ ഓൺ ഡ്യൂട്ടി. കുഞ്ചാക്കോ ബോബൻ പൊലീസ് വേഷങ്ങൾ പലത് അഭിനയിച്ചതിനാൽ ആവർത്തനം വരാതെ കഥാപാത്രത്തെ കൊണ്ടുവരാൻ അണിയറ പ്രവർത്തകരും പഴയ പൊലീസിന്റെ നിഴലുപോലും ആവാതിരിക്കാൻ കുഞ്ചാക്കോ ബോബനും ശ്രദ്ധിച്ചിട്ടുണ്ട്. തമാശകളിൽ നിന്നും ഗൗരവത്തിലേക്ക് കടന്ന ജഗദീഷിന്റെ മറ്റൊരു ശക്തമായ വേഷമാണ് ഓഫിസർ ഓൺ ഡ്യൂട്ടിയിലേത്.





സാധാരണ മനുഷ്യന്റെ വേവലാതികളും പങ്കപ്പാടുകളും ധാരണയും തെറ്റിദ്ധാരണയുമെല്ലാം പേറുന്നുണ്ട് ജഗദീഷിന്റെ കെ എസ് ആർ ടി സി കണ്ടക്ടർ കഥാപാത്രം.മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്നാണ് ഓഫിസർ ഓൺ ഡ്യൂട്ടി നിർമിച്ചിരിക്കുന്നത്. സമൂഹവും പുതിയ തലമുറയും ഏതൊക്കെ വഴികളിലൂടെ സഞ്ചരിച്ചേക്കുമെന്നും അവ എളുപ്പത്തിലൊന്നും തിരിച്ചറിയാനാവില്ലെന്നും മനസ്സിലാക്കിക്കൊടുക്കാൻ ഈ ചിത്രം സഹായിച്ചേക്കും.നേർത്തൊരു കന്നഡ ഗാനത്തിന്റെ പശ്ചാതലത്തിൽ അസ്വസ്ഥ മനസ്സിന്റെ ആത്മഹത്യാ കുറിപ്പെഴുത്തിലാണ് സിനിമ പ്രേക്ഷകനിലേക്ക് കാഴ്ചകൾ തുറക്കുന്നത്. പാതി ഇരുണ്ട മുറിയും മൂകമായ അന്തരീക്ഷവുമൊക്കെയായി വരാനിരിക്കുന്ന രംഗം സങ്കൽപ്പിക്കാവുന്നതു തന്നെയായിരുന്നു. എട്ടു മാസങ്ങൾക്കു മുമ്പൊരു നാൾ ബംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിലൊരിടത്ത് നടന്ന സംഭവം കാഴ്ചക്കാരന്റെ അറിവിലേക്കായി മാത്രം ഒരുക്കിവെച്ചതാണ്. സിനിമയുടെ വരും ദൃശ്യങ്ങളിലേക്ക് നിരവധി സൂചനകൾ നൽകുന്ന രംഗമാണത്.

Find out more: