കെ വി തോമസിനെതിരെ കോൺഗ്രസ് അച്ചടക്ക നടപടി! നാളെ തേരുന്ന അച്ചടക്ക സമിതി ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻ്റെ വാക്കുകൾ. കെ സുധാകരൻ അടക്കമുള്ള നേതാക്കൾ കെ വി തോമസിനെതിരെ രൂക്ഷമായ പ്രതികരണം നടത്തുന്നതിനിടയിലാണ് സുധാകരൻ പാർട്ടിയ്ക്ക് പുറത്തായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നത്. സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനെ തുടർന്നുള്ള വിവാദത്തിനു പിന്നാലെ മുതിർന്ന നേതാവ് കെ വി തോമസിനെതിരെ കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ അച്ചടക്ക സമിതി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി കോൺഗ്രസിൽ പങ്കെടുത്താലും കെ വി തോമസിനു ഒരു ചുക്കും സംഭവിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാക്കുകളിലുള്ള നീരസവും കെ സി വേണുഗോപാൽ മറച്ചു വെച്ചിട്ടില്ല.
പിണറായി വിജയനുമായി കെ വി തോമസിന് അടുത്ത ബന്ധമുണ്ടെന്നു തെളിഞ്ഞെന്നും ഇത് അരിയാഹാരം കഴിക്കുന്നവർക്കു മനസ്സിലാകുമെന്നുമാണ് ഇന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കിയത്.അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ കെ വി തോമസിൻ്റെ നിലപാട് കോൺഗ്രസിനു കീറാമുട്ടിയാണ്. കെ വി തോമസ് പാർട്ടിയ്ക്കു പുറത്തായാൽ അദ്ദേഹം എൻസിപിയിലോ മറ്റേതെങ്കിലും എൽഡിഎഫ് ഘടകകക്ഷിയിലോ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ഇത് യുഡിഎഫിനു മണ്ഡലത്തിൽ തിരിച്ചടിയാകും. എന്നാൽ കെ വി തോമസിനെതിരെ നടപടി വേണ്ടെന്ന നിലപാട് സ്വീകരിച്ചാൽ കെ സുധാകരൻ്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി നേതൃത്വത്തിനും ക്ഷീണമാണ്.
കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി ഇന്നലെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധത്തെപ്പറ്റി നടന്ന സെമിനാറിലാണ് കെ വി തോമസ് പങ്കെടുത്തത്. ശശി തരൂരിനും കെ വി തോമസിനും പരിപാടിയിലേയ്ക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ നിർദേശം പരിഗണിച്ച് തരൂർ ക്ഷണം നിരസിക്കുകയായിരുന്നു. എന്നാൽ കെ വി തോമസ് പരിപാടിയിൽ പങ്കെടുത്തതോടെ കോൺഗ്രസ് നിലപാട് കടുപ്പിക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഡിഎംകെ നേതാവിൻ്റെ സാന്നിധ്യം ബിജെപിയ്ക്കെതിരെ പുതിയ സഖ്യത്തിൻ്റെ ഉയർച്ചയായാണ് സിപിഎം ഉയർത്തിക്കാണിക്കുന്നത്. സിപിഎമ്മും ഡിഎംകെയും കോൺഗ്രസും ഉൾപ്പെടുന്ന തമിഴ്നാട് മോഡൽ സഖ്യം ദേശീയതലത്തിൽ വ്യാപിപ്പിക്കാൻ സിപിഎം പദ്ധതിയിടുന്നതിനിടയിലാണ് കെ വി തോമസിനെതിരെ നടപടി വരുന്നെന്ന റിപ്പോർട്ടുകൾ.അതേസമയം, ഇന്നലത്തെ സെമിനാറിൽ ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ചു പ്രസംഗിക്കുകയും കമ്മ്യൂണിസ്റ്റ് നിലപാടുകളെ പിന്തുണയ്ക്കുകയും ചെയ്ത തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
Find out more: