നിലവിലെ എംസി റോഡിൻ്റെ പ്രാധാന്യം നശിപ്പിക്കുമെന്ന് കൊടിക്കുന്നിൽ; തീരുമാനം ചർച്ചയ്ക്ക് ശേഷമെന്ന് കേന്ദ്രവും! കൊല്ലത്തും പത്തനംതിട്ടയിലും ചില കേന്ദ്രങ്ങളിൽ പാതയുടെ അലൈൻമെൻ്റിനെതിരെ പ്രതിഷേധം നടക്കുന്നതിനിടെയാണ് പദ്ധതി വേണ്ടെന്ന ആവശ്യവുമായി കൊടിക്കുന്നിൽ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെ സമീപിച്ചത്. ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളുമായും വിശദമായ ചർച്ച നടത്തിയ ശേഷമേ ദേശീയപാതാ പദ്ധതിയുമായി മുന്നോട്ടു പോകൂ എന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്. നിർദിഷ്ട തിരുവനന്തപുരം - അങ്കമാലി ഗ്രീൻഫീൽഡ് പാതയ്ക്കെതിരെ കേന്ദ്രസർക്കാരിനെ സമീപിച്ച് കൊടിക്കുന്നിൽ സുരേഷ്. നിലവിലെ എംസി റോഡിലുള്ള ടൗണുകളും ജനവാസകേന്ദ്രങ്ങളും പരമാവധി ഒഴിവാക്കി സംസ്ഥാനത്തിൻ്റെ കിഴക്കൻ മേഖലയിലൂടെയാണ് പാത കടന്നുപോകുന്നത്. ആറു ജില്ലകളിലൂടെ കടന്നുപോകുന്ന പാതയുടെ ഏരിയൽ സർവേയും തയ്യാറായിട്ടുണ്ട്.
ഗതാഗതത്തിരക്കിൽ വീർപ്പുമുട്ടുന്ന എംസി റോഡ് ഒഴിവാക്കി രണ്ടര മണിക്കൂറിനുള്ളിൽ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്താൻ സഹായിക്കുന്നതാണ് പുതിയ ഹൈവേ. നിരവധി നിർമിതികളും വലിയ പട്ടണങ്ങളും തൊട്ടടുത്തുള്ള നിലവിലെ എംസി റോഡ് വികസിപ്പിക്കുന്നതിലും ലാഭകരം പുതിയ ഗ്രീൻ അന്തിമ അലൈൻമെൻ്റ് തയ്യാറാക്കുന്നത് അടക്കമുള്ള തുടർനടപടികളുമായി ദേശീയപാതാ അതോരിറ്റി മുന്നോട്ടു പോകുന്നതിനിടെയാണ് കോൺഗ്രസ് നേതാവിൻ്റെ പ്രതിഷേധം. നിലവിലുള്ള എംസി റോഡിന് സമാന്തരമായി അങ്കമാലി മുതൽ തിരുവനന്തപുരം വരെ പുതിയ ഗ്രീൻഫീൽഡ് ഹൈവേ തയ്യാറാക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. പദ്ധതിപ്രദേശത്തെ എംപിമരും എംഎൽഎമാരും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും വിശദമായ ചർച്ച നടത്തുമെന്നും ഇവരുടെ അഭിപ്രായങ്ങളും പരിഗണിച്ച ശേഷം മാത്രമേ നിർമാണവുമായി മുന്നോട്ടു പോകൂ എന്നും ഗഡ്കരി ഉറപ്പുനൽകിയതായി കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. ഇക്കാര്യം ദേശീയപാതാ അതോരിറ്റി ചെയർമാനെ അറിയിച്ചതായും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം കുറിച്ചു.
പുതിയ പാത യാഥാർഥ്യമായാൽ എംസി റോഡിൻ്റെ പ്രാധാന്യം കൊണ്ട് ഇല്ലാതായ പല ചെറുപട്ടണങ്ങളും നശിക്കുമെന്നും നിർമാണനീക്കം ഉപേക്ഷിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ദേശീയപാതാ അതോരിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിൻ്റെയും ഉദ്യോഗസ്ഥർ 'രഹസ്യനീക്കങ്ങളാണ്' നടത്തുന്നതെന്നും വിഷയത്തിൽ സംസ്ഥാന സർക്കാരിൻ്റെ സമ്മർദ്ദം ഉപേക്ഷിക്കണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടെന്നും കൊടിക്കുന്നിൽ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, സമൂഹമാധ്യമങ്ങളിൽ കൊടിക്കുന്നിലിൻ്റെ പോസ്റ്റിനെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സ്വന്തം മണ്ഡലത്തിലെ ഹൈവേ പദ്ധതി ഇല്ലാതാക്കാനാണ് കൊടിക്കുന്നിൽ കേന്ദ്രമന്ത്രിയെ കണ്ടത് എന്ന തരത്തിലാണ് കമൻ്റുകൾ. ഗ്രീൻഫീൽഡ് പാത നിലവിലെ എംസി റോഡിൻ്റെ പ്രാധാന്യം ഇല്ലാതാക്കുമെന്നും നിർമാണം അശാസ്ത്രീയമാണെന്നുമാണ് കൊടിക്കുന്നിൽ സുരേഷിൻ്റെ ആരോപണം.
45 മീറ്റർ വീതിയിൽ സ്ഥലമേറ്റെടുത്ത് നാലുവരി ഹൈവേയും സർവീസ് റോഡുകളും ടോൾ അടിസ്ഥാനത്തിൽ നിർമിക്കാനാണ് പദ്ധതി. അങ്കമാലിയ്ക്ക് സമീപം കരയാമ്പറമ്പുനിന്ന് ആരംഭിക്കുന്ന പാത തൊടുപുഴ, കാഞ്ഞിരപ്പള്ളി, പത്തനാപുരം മേഖലകളിലൂടെ കടന്നുപോയി തിരുവനന്തപുരത്തെ പുതിയ ഔട്ടർ റിങ് റോഡിലാണ് എത്തിച്ചേരുന്നത്. കിഴക്കൻ മേഖലയിലെ റബർ തോട്ടങ്ങളിലൂടെയും വയൽപ്രദേശങ്ങളിലൂടെയും തയ്യാറാക്കിയിരിക്കുന്ന അലൈൻമെൻ്റിൽ ജനവാസകേന്ദ്രങ്ങൾ കുറവാണ്. എന്നാൽ പത്തനാപുരം ടൗണിനു നടുവിലൂടെയുള്ള അലൈൻമെൻ്റ് ഒഴിവാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെയാണ് നിർദിഷ്ട പാത കടന്നുപോകുന്നത്.
Find out more: