കന്നഡ സംസാരിക്കാത്തവർ വരത്തന്മാർ': സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം ശക്തമാകുന്നു! സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒരു വിദ്വേഷ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്. പോസ്റ്റിന്റെ ഉള്ളടക്കം ഇങ്ങനെയാണ്. ബെംഗളൂരുവിലേക്ക് വരുുന്ന എല്ലാവരോടുമായി പറയുകയാണ്. കന്നഡ സംസാരിക്കുകയോ, സംസാരിക്കാനുള്ള ശ്രമം നടത്തുകയോ ചെയ്തില്ലെങ്കിൽ നിങ്ങളെയെല്ലാം വരത്തന്മാരായി കണക്കാക്കുന്നതാണ്. ഇത് എല്ലായിടത്തും ഷെയർ ചെയ്യുക. ഞങ്ങൾ തമാശ പറയുകയല്ല. ബെംഗളൂരു കന്നഡികരുടേതാണ്. ഹിന്ദി മാത്രമേ സംസാരിക്കൂ എന്ന വാശി ഉപേക്ഷിക്കണമെന്ന് കന്നഡവാദികൾ ഈ ട്വീറ്റിന് താഴെയായി അഭിപ്രായപ്പെടുന്നുണ്ട്.





   ബെംഗളൂരുവിനെ വളർത്തിയത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന അഭിപ്രായം നിലവിലുണ്ടെന്ന് പറയുന്ന വിദ്വേഷ പ്രചാരകർ അതിനുള്ള മറുപടിയും നൽകുന്നുണ്ട്. നഗരത്തിൽ വീണ്ടും പ്രാദേശികവാദപരമായ വിദ്വേഷ പ്രചാരണം ശക്തമാകുന്നു. കർണാടകയിൽ ജോലി ലഭിക്കണമെങ്കിൽ കന്നഡ പഠിച്ചിരിക്കണമെന്ന നിബന്ധന വേണമെന്ന് വാദിക്കുന്ന വീഡിയോകളും വിദ്വേഷ പ്രചാരകർ ഷെയർ ചെയ്യുന്നുണ്ട്. കർണാടക രക്ഷണ വേദികെയും നേതാവായ പ്രകാശ് ബെൽവാദിയുടെ വീഡിയോകളും ഇക്കൂട്ടത്തിൽ ഷെയർ ചെയ്യപ്പെടുന്നു. വിദേശങ്ങളിലേക്ക് പോകുമ്പോൾ അവിടുത്തെ ഭാഷ പഠിക്കണമെന്ന നിർബന്ധമുണ്ടെന്ന് പ്രകാശ് ചൂണ്ടിക്കാട്ടുന്നു. കർണാടകയിൽ ജോലിക്കെത്തുന്നവർ കന്നഡ പരീക്ഷ എഴുതിയിരിക്കണമെന്ന നിബന്ധന വേണമെന്നാണ് ഇദ്ദേഹം വാദിക്കുന്നത്.





  വിദ്വേഷ പോസ്റ്റിട്ട മഞ്ജു എന്നയാൾ (ManjuKBye) ഇത്തരം പോസ്റ്റുകൾ മുമ്പും ഇട്ടിട്ടുണ്ടെങ്കിലും ഇത്തവണ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആയിരക്കണക്കിനാളുകൾ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. വളരെക്കാലമായി ബെംഗളൂരുവിൽ നിലനിൽക്കുന്ന പ്രശ്നമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരോടുള്ള വിവേചനം. ഇത് ചില സന്ദർഭങ്ങളിൽ വലിയ വിദ്വേഷമായി വളരുകയും പ്രശ്നങ്ങളുണ്ടാകുകയും ചെയ്യാറുണ്ട്. ബെംഗളൂരുവിൽ ജോലി ചെയ്യുന്നവർക്കും, ബിസിനസ് നടത്തുന്നവർക്കുമെല്ലാം ഇത്തരം പ്രശ്നങ്ങളിൽ നഷ്ടം സംഭവിക്കുന്നതും പതിവാണ്. എന്നാൽ ദീർഘകാലമായി ബെംഗളൂരുവിൽ താമസിച്ചിട്ടും കന്നഡ പഠിക്കാത്തവരുണ്ട്. 




 അവരിൽ പലരും പറയുന്നത് കന്നഡ അറിയാത്തതിന്റെ പേരിൽ ഒരു വിവേചനവും നേരിടേണ്ടി വന്നിട്ടില്ലെന്നാണ്. ചുരുക്കം ചില ആളുകളും സംഘടകളും മാത്രമാണ് വിവേചനത്തിന് മുൻകൈയെടുക്കുന്നത്. അവരെ ബെംഗളൂരുവിലെ പൊതുസമൂഹം കാര്യമാക്കാറില്ലെന്നും ഇവർ പറയുന്നു.  ഇതേ പോസ്റ്റുകളിൽ തന്നെ എതിർവാദങ്ങളും ഉയരുന്നുണ്ട്. അതത് സ്ഥലങ്ങളിലെ സംസ്കാരത്തെ ബഹുമാനിക്കണമെന്ന് പറയുന്നത് മനസ്സിലാക്കാം, എന്നാൽ അവർ എല്ലാവരെക്കാൾ മുകളിലാണെന്ന് പറയുന്നത് മനസ്സിലാക്കാൻ കഴിയുന്നില്ല എന്ന് സൃഷ്ടി ശർമ എന്നയാൾ പറയുന്നു. ഭാഷയുടെ പേരിൽ മനുഷ്യരെ തമ്മിൽ വിഭജിക്കരുതെന്നാണ് മറ്റൊരാളുടെ അപേക്ഷ.

Find out more: