കേരളത്തിൻ്റെ എയിംസ് ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം! കേരളത്തിന്റെ ആരോഗ്യ മേഖല മികച്ചതായതുകൊണ്ടാണ് മുൻഗണന കിട്ടാതെ പോയത്. ആയുഷ് ബ്ലോക്ക് ഉൾപ്പെടെയുള്ളവ എയിംസിൽ ഉണ്ടാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യമറിയിച്ചത്.കേരളത്തിന്റെ എയിംസ് ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെപി നദ്ദ. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 2023 - 2024ലെ അർഹമായ കേന്ദ്ര വിഹിതം ലഭ്യമാക്കണമെന്ന് മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. ഫീൽഡ് തല പ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കുന്നതിന് ഈ തുക ആവശ്യമാണ്. നിപ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഇതുസംബന്ധിച്ച ആവശ്യം മന്ത്രി ഉന്നയിച്ചത്. പദ്ധതി പ്രകാരം ഏറ്റെടുത്ത് നടപ്പിലാക്കിയ പ്രോജക്ടുകൾക്ക് ധനബാധ്യത ഉണ്ടായ കാര്യങ്ങൾ പ്രത്യേകമായി പരിശോധിച്ച് നടപടിയെടുക്കാൻ കേന്ദ്ര മന്ത്രി നിർദേശം നൽകി.





കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് ഇന്റഗ്രേറ്റഡ് റിസർച്ചിന് വലിയ രീതിയിൽ സഹായകരമാകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വളരെ കാലത്തെ കേരളത്തിന്റെ ആവശ്യമാണ് എയിംസ്. കേന്ദ്രം പറഞ്ഞ നിബന്ധനകൾക്കനുസരിച്ച് കോഴിക്കോട് കിനാലൂരിൽ ഭൂമിയുൾപ്പെടെ ഏറ്റടുത്ത് നടപടിക്രമങ്ങൾ പാലിച്ചിരുന്നു. ഇത്തവണയെങ്കിലും കേരളത്തിന് അർഹമായ എയിംസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
അതേസമയം, മലപ്പുറത്തെ നിപ രോഗ വ്യാപനത്തോടനുബന്ധിച്ച് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് മലപ്പുറത്ത് നിപ സ്ഥിരീകരിച്ചത്. ഇതനുസരിച്ച് ഇവിടെ പ്രോട്ടോകോൾ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.





മലപ്പുറത്തെ നിപ രോഗബാധിത മേഖലയിൽ വലിയ തോതിൽ രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം. രോഗവ്യാപനത്തിന് സാധ്യത കുറവാണ്. പ്രദേശത്ത് രോഗലക്ഷണങ്ങളുള്ള മുഴുവൻ ആളുകളുടെയും സാമ്പിളുകൾ പരിശോധിക്കും. നിപ രോഗബാധയുമായി ബന്ധപ്പെട്ട് രാവിലേയും വൈകുന്നേരവും ഓൺലൈനായി അവലോകന യോഗം ചേർന്നിരുന്നു. മലപ്പുറം സർക്കാർ അതിഥി മന്ദിര കോമ്പൗണ്ടിൽ കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 0483 2732010, 0483 2732060 എന്നീ നമ്പറുകളിൽ വിളിച്ചാൽ നിപ കൺട്രോൾ സെല്ലുമായി ബന്ധപ്പെടാം. മരണമടഞ്ഞ 24കാരന്റെ യാത്രാ വിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.




ബിപിഎൽ വിഭാഗത്തിലുള്ള എല്ലാവരേയും ആരോഗ്യ ഇൻഷുറൻസ് പരിഗണനയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ചും മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 23 ലക്ഷത്തോളം ആളുകളാണ് കേന്ദ്രത്തിന്റെ പട്ടികയിലുള്ളത്. എന്നാൽ സംസ്ഥാനത്ത് അതിന്റെ ഇരട്ടിയോളം വരും. അക്കാര്യവും പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. ആശാ വർക്കർമാരുടെ വേതന വർധനവ് കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലുള്ള വിഷയമാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

Find out more: