ബിജെപി തൃശ്ശൂരിൽ ജയിച്ചത് പൂരം കലക്കി; അത് അങ്ങനെ തന്നെ തുടരണം എന്ന് സുരേന്ദ്രനും! 2026ഓടെ കേരളം പിടിക്കാനുള്ള ഓട്ടത്തിലാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കിയത് സംബന്ധിച്ച പിവി അൻവറിന്റെ ആരോപണങ്ങൾക്കു പിന്നാലെ തൃശ്ശൂർ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ ജയം സംബന്ധിച്ച ചർച്ചകൾ മറ്റൊരു വഴിക്ക് തിരിഞ്ഞ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം. അതെസമയം വിശ്വാസപ്രശ്നമുണ്ടാക്കി ചേരിതിരിവ് സൃഷ്ടിച്ചാണ് ബിജെപി തൃശ്ശൂരിൽ ജയിച്ചതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്. തൃശ്ശൂരിലെ വോട്ടുചോർച്ച അന്വേഷിക്കാൻ കോൺഗ്രസ് നിയോഗിച്ച കെസി ജോസഫ് സമിതി കുറച്ചുനാൾ മുമ്പ് സമർപ്പിച്ച റിപ്പോർട്ട് പറയുന്നതും സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെ കുറിച്ചാണ്. പിവി അൻവർ ആരോപണങ്ങളുമായി എത്തിയതിനു പിന്നാലെയായിരുന്നു റിപ്പോർട്ട് സമർപ്പിക്കൽ.






 ഇതിനു പിന്നാലെ കോൺഗ്രസ് നേതാക്കൾ സിപിഎമ്മിനെതിരായ ആരോപണം ശക്തമാക്കിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി തൃശൂർ എടുത്തതല്ലെന്നും പകരം എൽഡിഎഫ് സർക്കാർ കൊടുത്തതാണെന്നും എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ് എംഎൽഎ ആരോപിക്കുകയുണ്ടായി. തൃശൂർ പൂരം കലക്കിയാണ് ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചതെന്ന് കെ സുധാകരൻ എംപിയും ആരോപിച്ചിരുന്നു. തൃശ്ശൂരിൽ ബിജെപി ജയിച്ചതും 20 ശതമാനം വോട്ട് പിടിച്ചതും പൂരം കലക്കിയാണെന്ന ചിന്തയിലാണ് എൽഡിഎഫും യുഡിഎഫുമെങ്കിൽ അത് അങ്ങനെ തന്നെ തുടരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നാടിനെ ബാധിക്കുന്ന വിഷയങ്ങളാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്. ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണ് ഭരണകക്ഷി എംഎൽഎ പിവി അൻവർ പൊതുസമൂഹത്തിന് മുൻപിൽ ഉയർത്തിയിരിക്കുന്നത്.




എന്നിട്ടും ഒരു അന്വേഷണവും ഇവിടെ നടക്കുന്നില്ല. മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് ഇതെല്ലാം നടക്കുന്നതെന്ന ഗുരുതരമായ ആരോപണമാണ് സിപിഎം സഹയാത്രികനായ എംഎൽഎ പറഞ്ഞിരിക്കുന്നത്. അൻവർ ആരോപണം ഉന്നയിച്ചിരിക്കുന്നത് ഒരു സാധാരണ പൗരനെതിരെതിരെയല്ല. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയും മരുമകൻ മന്ത്രിയും എഡിജിപിയും പ്രതിസ്ഥാനത്തുണ്ട്. ആരോപണം തെറ്റാണെങ്കിൽ അൻവറിനെതിരെ കർശനമായ നടപടി സ്വീകരിച്ച് അദ്ദേഹത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കണം. പി.വി. അൻവർ അപകീർത്തിപ്പെടുത്താൻ ശ്രമം നടത്തിയതാണെങ്കിൽ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും പാർട്ടിയും അൻവറിനെതിരായി മാനനഷ്ട കേസ് കൊടുക്കാൻ തയ്യാറാവാത്തത്. ഗൗരവതരമായ ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരിക്കുന്നത്. അൻവറിനെതിരെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ശരിയാണെങ്കിൽ സ്വർണ്ണക്കള്ളക്കടത്തുകാരെ സഹായിക്കുന്ന എംഎൽഎയെ ഇത്രനാളും സംരക്ഷിച്ചു പോന്നത് ആരാണ്.




കേരളത്തിന്റെ പൊതുസമൂഹത്തിന് മുൻപിൽ ഉത്തരം ലഭിക്കേണ്ട നിരവധി ചോദ്യങ്ങൾ അൻവറിന്റെ വാർത്താ സമ്മേളനത്തിലും അതിനുള്ള പ്രതിരോധമായി മുഖ്യമന്ത്രി പറഞ്ഞതിലുമുണ്ട്. ഒറ്റവാക്കിൽ തള്ളിക്കളയേണ്ട ആരോപണമല്ല ഇതെന്നും സുരേന്ദ്രൻ പറഞ്ഞു. അൻവറിനെതിരെ ശരിയായ ഒരു നിലപാട് എടുക്കാൻ എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് സാധിക്കത്തത്. സിപിഎം ഇതുപോലെ ഗതികേടിൽ ആയ ഒരു കാലം വന്നിട്ടുണ്ടോ. അൻവർ കള്ളക്കടത്തുകാരനാണെന്ന് മലപ്പുറം ജില്ലാ കമ്മിറ്റി പറയുമ്പോൾ, ഇത്രകാലം എന്തുകൊണ്ട് അയാളെ സംരക്ഷിച്ചു. സിപിഎമ്മിൽ ഇപ്പോൾ നടക്കുന്ന മുഖ്യമന്ത്രിയും പിവി അൻവറുമായുള്ള ആഭ്യന്തര യുദ്ധം ഏതെങ്കിലും പ്രത്യയശാസ്ത്രപരമായ നിലപാടിന്റെ പേരിലാണോ. ഒരു രാഷ്ട്രീയപാർട്ടി എത്രമാത്രം അധഃപതിക്കാൻ പാടുണ്ടോ. എം.വി. ഗോവിന്ദൻ രാജിവെച്ച് പുറത്തു പോകണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. 




ഈ സർക്കാറിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള ധാർമികമായ അവകാശമില്ലെന്ന് കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ കെ സുരേന്ദ്രൻ പറഞ്ഞു. ആഭ്യന്തര സുരക്ഷയെ അടക്കം ബാധിക്കുന്ന ഈ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണം. പ്രത്യാരോപണങ്ങളും ഗുരുതരമാണ്. ഈ സർക്കാറിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള യോഗ്യതയും ധാർമികമായ അവകാശവുമില്ല. പുതിയ ജനവിധി തേടണം എന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. എല്ലാ നിലക്കും സർക്കാറിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

Find out more: