സ്വർണക്കടത്തിനെതിരായ ബഷീർ ഫൈസിയുടെ പ്രസംഗം പങ്കുവെച്ച് കെടി ജലീൽ! 'അവനവൻ്റെ കണ്ണിലെ കുന്തം കാണാതെ ആരാൻ്റെ കണ്ണിലെ കരട് കാണുന്നവരെ കുറിച്ച് സമൂഹത്തിന് പുച്ഛമാണുണ്ടാവുക'യെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇതിനു പിന്നാലെ ജലീൽ, ബഷീർ ഫൈസി വെണ്ണക്കോട് നടത്തിയ ഒരു പ്രഭാഷണത്തിന്റെ വീഡിയോയും പങ്കുവെച്ചു. കള്ളക്കടത്ത് നടക്കുന്നുവെങ്കിൽ അത് ആര് ചെയ്താലും മതപണ്ഡിതർ തടസ്സം പറയണമെന്ന് വിശദീകരിക്കുന്നതാണ് ബഷീർ ഫൈസി വെണ്ണക്കോടിന്റെ പ്രസംഗം. സ്വർണം കടത്തുന്ന വ്യക്തികളുടെ പക്കൽ പണം കുന്നുകൂടുകയും അവർ നാട്ടിൽ സാധനങ്ങളുടെ വിലക്കയറ്റം സൃഷ്ടിക്കുകയും ചെയ്യുമെന്ന് ബഷീർ ഫൈസി വെണ്ണക്കോട് വ്യക്തമാക്കി. ഒരു കൃഷ്ണനോ ഗോപാലനോ വീട് വെക്കാൻ പത്ത് സെന്റ് സ്ഥലം അന്വേഷിക്കുമ്പോൾ ഒരു ലക്ഷത്തിന് കിട്ടിയിരുന്ന സ്ഥലം ഈ കള്ളക്കടത്തുകാർ പത്ത് ലക്ഷമായി വില കയറ്റിയിട്ടുണ്ടാകും. ഭൂമി വാങ്ങാൻ കൃഷ്ണനും മത്തായിക്കും പോക്കരിനും കഴിയുന്നില്ല.






ഇതിന് കാരണക്കാർ കള്ളക്കടത്ത് രാജാക്കന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിമിനെയും മുസാലിമിനെയും ദ്രോഹിക്കാൻ പാടില്ലെന്നുണ്ട്. സഖ്യത്തിലുള്ളവർ എന്നാണ് മുസാലിം എന്നാൽ. അങ്ങനെ സൗഹൃദത്തിലുള്ളവരെ ദ്രോഹിക്കുന്നവർക്ക് കാര്യമായ ശിക്ഷയുണ്ടെന്നും ബഷീർ ഫൈസി പ്രസംഗത്തിൽ പറയുന്നു.
 "കള്ളക്കടത്ത്, അത് കൊടുവള്ളിക്കാരൻ ചെയ്താലും കരിവമ്പോൽക്കാരൻ ചെയ്താലും വെണ്ണക്കോടുകാരൻ ചെയ്താലും അത് ഇന്ത്യാരാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിക്ക് എതിരാണ്, അത് ചെയ്യാൻ പാടില്ലാത്തതാണ്, ആരും അങ്ങനെ ചെയ്യരുത്, രാജ്യദ്രോഹക്കുറ്റമാണ് എന്ന് മിണ്ടണം, പറയണം. കൊല്ലരുതനിയാ കൊല്ലരുത്, മാനിഷാദ, ഇന്ത്യയെ കൊല്ലരുത്. ഇതൊരു ദാരിദ്ര്യം പിടിച്ച രാജ്യമാണ്. ഒരു ഭാഗത്ത് പണം കുന്നുകൂടുകയും മറുഭാഗത്ത് മെലിയുകയും ചെയ്യുന്ന പണപ്പെരുപ്പത്തിന് കാരണമാകുന്ന രാജ്യദ്രോഹകുറ്റം ചെയ്യരുതെന്ന് പറഞ്ഞുകൊടുക്കൽ തൊപ്പിയിട്ടവനും നിസ്കാരത്തഴമ്പുള്ളവർക്കും നിർബന്ധമാണ്," ബഷീർ ഫൈസി വെണ്ണക്കോട് വീഡിയോയിൽ വശദീകരിക്കുന്നു.






 മുസ്ലിങ്ങളാണ് കള്ളക്കടത്തുകാരെന്ന്ഏത് സോഴ്സിന്റെ അടിസ്ഥാനത്തിലാണ് ജലീൽ പറയുന്നത് എന്നാണ് മറ്റൊരാളുടെ ചോദ്യം. സ്വർണക്കടത്തുകളെല്ലാം ഒരു സമുദായത്തിന്റെ മേലെ കെട്ടിവെക്കാനുള്ള ബോധപൂർവ്വമായ പ്രസ്താവനയാണ് ജലീൽ നടത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വർണം കടത്തുന്നത് പ്രത്യേക മതവിഭാഗമാണെന്ന ജലീലിന്റെ പ്രസ്താവനയെ വാർത്തകളുടെ സ്ക്രീൻ ഷോട്ടുകളുമായി നേരിടുന്നവരുമുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 1075.37 ഗ്രാം തങ്കവുമായി പിടിയിലായ അങ്കമാലി സ്വദേശി അനീഷിനെക്കുറിച്ചുള്ള വാർത്തയാണ് ഒരാൾ ഇതിനായി കമന്റ് ചെയ്തിരിക്കുന്നത്. പണ്ഡിതന്മാർ ഇതൊക്കെ പറഞ്ഞു കൊടുക്കുന്നുണ്ടെന്നും, മുസ്ലിം ജനസാമാന്യത്തിന് ഇതിനെപ്പറ്റി ബോധമുണ്ടെന്നും മറ്റൊരാൾ കമന്റ് ചെയ്യുന്നു. 




"മതത്തെയും വിശ്വാസത്തെയും മൗലികമായി കാണുന്ന മനുഷ്യരാരും ഈ പണിക്കു പോവാറില്ല. പക്ഷേ താങ്കളെപ്പോലെയുള്ള രാഷ്ട്രീയക്കാരും അധികാരത്തിൽ ഇരിക്കുന്നവരും ചെയ്യേണ്ടത് ചെയ്യാത്തതുകൊണ്ടാണ് ഇവിടെ കള്ളക്കടത്തും മയക്കുമരുന്ന് വിപണനവും ശക്തിപ്പെടുന്നത്. അൻവർ ഉന്നയിച്ച പ്രധാന ആരോപണം ഇതുതന്നെയല്ലേ. ആഭ്യന്തരവകുപ്പും അതിലെ പോലീസും കൂടി ഇവിടെ കള്ളക്കടത്തുകാരെയും കഞ്ചാവ് വിൽപ്പനക്കാരെയും സഹായിക്കുന്നു. അത് തടയേണ്ടത് പണ്ഡിതന്മാർ അല്ല. അധികാരത്തിൽ ഇരിക്കുന്ന ഇടതുപക്ഷ സർക്കാരും പിണറായി വിജയനും ആണ്," കമന്റ് വിശദീകരിക്കുന്നു. സ്വർണക്കടത്ത് വിഷയത്തിൽ മുസ്ലിം ലീഗിനെതിരായ വിമർശനം തുടർന്ന് കെടി ജലീൽ.

Find out more: