ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ കഴിഞ്ഞ 10 വർഷംകൊണ്ട് നഷ്ടപ്പെട്ട പരസ്പരവിശ്വാസം വീണ്ടെടുക്കും: ഫാറൂഖ് അബ്ദുള്ള‌! മകനും, പാർട്ടി വൈസ് പ്രസിഡണ്ടുമായ ഒമർ അബ്ദുള്ള തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ വന്നിട്ടുള്ള പരസ്പര വിശ്വാസത്തിലെ ഇടിവിനെ പരിഹരിക്കുന്നതിന് മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബദ്ഗാം, ഗാന്ദർബാൽ സീറ്റുകളിലാണ് ഒമർ അബ്ദുല്ല ഇത്തവണ മത്സരിച്ചത്. രണ്ടിടത്തും വിജയിച്ചു.  നാഷണൽ കോൺഫറൻസ് - കോൺഗ്രസ് സഖ്യം വ്യക്തമായ മുന്നേറ്റം നടത്തി ഭരണത്തിലേക്ക് എത്തുമെന്ന് ഉറപ്പായ സാഹചര്യത്തിൽ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് വ്യക്തത വരുത്തി എൻസി പ്രസിഡണ്ട് ഫാറൂഖ് അബ്ദുള്ള.






46 സീറ്റുകളാണ് സർക്കാർ രൂപീകരിക്കാൻ ആവശ്യമായിട്ടുള്ളത്. ഇത് ലഭിച്ചു കഴിഞ്ഞെങ്കിലും ഗവർണർക്ക് അഞ്ച് പേരെ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാമെന്ന വ്യവസ്ഥ ആശങ്ക വളർത്തിയിരുന്നു. ഇങ്ങനെ വരുന്നതോടെ ജമ്മു കാശ്മീർ നിയമസഭയുടെ ആകെ അംഗനില 95 ആയി ഉയരും. കേവലഭുരിപക്ഷം 48 ആയിത്തീരും. ഈ വ്യവസ്ഥയ്ക്കെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് കടുത്ത എതിർപ്പ് ഉയർന്നിരുന്നു. ജനാധിപത്യത്തെ അട്ടിമറിക്കുന്ന വ്യവസ്ഥയാണിതെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. 46 സീറ്റുകളിലാണ് ഇന്ത്യ സഖ്യം വിജയം നേടിയിരിക്കുന്നത്. ബിജെപി 29 സീറ്റുകളിൽ വിജയിച്ചു. പിഡിപി മൂന്ന് സീറ്റുകളിലേക്ക് ചുരുങ്ങി. 1996നു ശേഷമുള്ള ഏറ്റവും വലിയ സീറ്റു നേട്ടത്തിലേക്കാണ് ഇത്തവണ നാഷണൽ കോൺഫറൻസ് എത്തിയിരിക്കുന്നത്.





96ൽ നാഷണൽ കോൺഫറൻസ് 57 സീറ്റുകൾ നേടിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് കാര്യമായ നേട്ടമൊന്നും സൃഷ്ടിക്കാനായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് എൻസിയുമായി സഖ്യത്തിലേർപ്പെടാം എന്ന തീരുമാനത്തിലേക്ക് എത്തിയത്. നാഷണൽ കോൺഫറൻസും കോൺഗ്രസ്സും കൂടിയുള്ള സഖ്യത്തെ രണ്ട് കുടുംബങ്ങളുടെ സഖ്യമെന്നാണ് അമിത് ഷാ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഈ പ്രചാരണം കാശ്മീരിൽ വിലപ്പോയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ശക്തമായി വാദിക്കുന്ന നേതാവ് തന്നെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് തിരികെയെത്തുമെന്നാണ് റിപ്പോർട്ടുകൾ.




 ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകന്നതിൽ‍ കോൺഗ്രസ്സ് എതിർപ്പ് പ്രകടിപ്പിക്കാൻ ഇടയില്ല. ജമ്മു കാശ്മീരിന് പ്രത്യേക പദവിയും സംസ്ഥാന പദവിയും നഷ്ടമാണിപ്പോൾ. സംസ്ഥാന പദവി തിരികെ നൽകണമെന്ന് സുപ്രീംകോടതി 2023ൽ നിർദ്ദേശിച്ചിരുന്നു. ഇതിനു വേണ്ടി ആദ്യം തെരഞ്ഞെടുപ്പ് നടത്തണമെന്നും നിർദ്ദേശിക്കപ്പെട്ടു. ഇനി സംസ്ഥാന പദവിക്കും പ്രത്യേക പദവിക്കും വേണ്ടി കേന്ദ്ര സർക്കാരുമായി ഒമർ പോരാട്ടത്തിൽ ഏർപ്പെടേണ്ടി വരുമെന്ന് ഉറപ്പാണ്. ഭരണം നഷ്ടപ്പെടുകയും, തെരഞ്ഞെടുപ്പിൽ പരാജിതനാകുകയും പിന്നീട് വീട്ടുതടങ്കലിൽ കഴിയേണ്ടി വരികയും ചെയ്ത ഒമർ അബ്ദുള്ളയ്ക്ക് ഇത് ജനങ്ങളിലൂടെയുള്ള പ്രതികാരമാണ്.

Find out more: