കർണാടക മാവോയിസ്റ്റ് മുക്തമെന്ന് ചിക്കമംഗളൂരു എസ്പി! ചിക്കമംഗളൂരുവിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഒടുവിലത്തെ മാവോയിസ്റ്റും പോലീസിന് മുൻപാകെ കീഴടങ്ങിയതോടെയാണ് കർണാടക പോലീസിൻ്റെ പ്രഖ്യാപനം. വെള്ളിയാഴ്ചത്തെ കീഴടങ്ങലോടെ കർണാടക മാവോയിസ്റ്റ് മുക്ത സംസ്ഥാനമായെന്ന് ചിക്കമംഗളൂരു എസ്പി വിക്രം അമാഥെ പ്രഖ്യാപിച്ചു. കർണാടക മാവോയിസ്റ്റ് മുക്തമെന്ന് പ്രഖ്യാപനം.കർണാടകത്തിൽ ഇതുവരെ 21 മാവോയിസ്റ്റുകളാണ് പോലീസിന് മുൻപാകെ കീഴടങ്ങിയത്. ജനുവരിയിൽ ആറ് മാവോയിസ്റ്റുകൾ ബെംഗളൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മുൻപാകെ കീഴടങ്ങി. ലത മുണ്ടഗാരു ഉൾപ്പെടെ ഉള്ളവരാണ് മുഖ്യമന്ത്രിക്ക് മുൻപാകെ കീഴടങ്ങിയത്. ഇവർ തൻ്റെ യൂണിഫോമിനൊപ്പം നിവേദനവും മുഖ്യമന്ത്രിക്ക് കൈമാറി.





റോസാപ്പൂവും ഇന്ത്യൻ ഭരണഘടനയുടെ പകർപ്പുകളും നൽകിയാണ് പൊതുസമൂഹത്തിൻ്റെ ഭാഗമാകാനായി ആയുധം താഴെവെച്ച് എത്തിയ മാവോയിസ്റ്റുകളെ മുഖ്യമന്ത്രി സിദ്ധരാമയ്യ സ്വീകരിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ ഉഡുപ്പിയിലെ ഹെബ്രിയിൽ പോലീസിൻ്റെ വെടിയേറ്റ് മാവോയിസ്റ്റ് നേതാവായ വിക്രം ഗൗഡ കൊല്ലപ്പെട്ടിരുന്നു. 2024 മാർച്ച് 14ന് നിലവിൽ വന്ന പുതിയ കീഴടങ്ങൽ നയം പ്രകാരം, കാറ്റഗറി 'എ'യിൽ ഉൾപ്പെടുന്ന മാവോയിസ്റ്റ് ആണ് രവീന്ദ്ര. കീഴടങ്ങൽ പാക്കേജ് അനുസരിച്ച് ഇയാൾക്ക് 7.5 ലക്ഷം രൂപ സർക്കാർ കൈമാറും. താൽപര്യമെങ്കിൽ നൈപുണ്യ പരിശീലനവും സർക്കാർ നൽകും. ഇക്കാലയളവിൽ മാസം 5000 രൂപ വേതനമായി നൽകും. അതേസമയം ഇയാൾക്കെതിരായ നിയമനടപടികൾ തുടരുമെന്ന് എസ്പി അറിയിച്ചു.വെള്ളിയാഴ്ച ശൃംഗേരിയിൽ എത്തിയ രവീന്ദ്ര എസ്പി വിക്രം അമാഥെയ്ക്ക് മുൻപാകെയാണ് കീഴടങ്ങിയത്. 






സില പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ എച്ച്എസ് കീർത്തന, നക്സൽ സറണ്ടർ ആൻ്റ് റിഹാബിലിറ്റേഷൻ കമ്മിറ്റി ചെയർമാൻ കെപി ശ്രീപാൽ എന്നിവർ രവീന്ദ്രയുടെ കീഴടങ്ങലിന് സാക്ഷിയായി. തുടർന്ന്, ഇയാളുടെ കീഴടങ്ങൽ നടപടിക്രമങ്ങൾ ഡെപ്യൂട്ടി കമ്മീഷണർ മീന നാഗരാജ് പൂർത്തിയാക്കി. സിപിഐ (മാവോയിസ്റ്റ്) സംഘടനയ്ക്കൊപ്പം 18 വർഷം പ്രവർത്തിച്ച 44കാരനായ കൊട്ടേഹോണ്ട രവീന്ദ്രയാണ് വെള്ളിയാഴ്ച ക‍‍ർണാടക പോലീസിന് മുൻപാകെ കീഴടങ്ങിയത്. 2007 മുതൽ കേരള, കർണാടക, തമിഴ്നാട് ഭാഗങ്ങളിൽ മാവോയിസ്റ്റ് പ്രവർത്തനം നടത്തിവരികയായിരുന്നു രവീന്ദ്ര. കർണാടകത്തിലെ ശൃംഗേരി താലൂക്കിൽ ഉൾപ്പെടുന്ന കൊട്ടേഹോണ്ട ആണ് സ്വദേശം. ഇയാൾക്കെതിരെ 27 കേസുകൾ നിലവിലുണ്ട്. ഇതിൽ 13 കേസുകളും ചിക്കമംഗളൂരു പോലീസ് പരിധിയിൽ രജിസ്റ്റർ ചെയ്തതാണ്.

Find out more: