വീട് വെക്കാൻ അനുമതിക്ക് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുമായി മുഖ്യ മന്ത്രി പിണറായി വിജയൻ! താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാൻ ഡേറ്റാ ബാങ്കിൽപ്പെട്ടാലും നെൽവയൽ - തണ്ണീർത്തട പരിധിയിൽപ്പെട്ടാലും ഗ്രാമപഞ്ചായത്തിൽ 10 സെൻ്റും നഗരത്തിൽ 5 സെൻ്റും സ്ഥലത്ത് തദ്ദേശ സ്ഥാപനം അനുമതി നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടിഐ മധുസൂധന എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. താമസിക്കാൻ വീടില്ലാത്തവർക്ക് വീട് വെക്കാൻ അനുമതിക്ക് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഈ ഇളവ് ലഭ്യമാണ് എന്നതറിയാതെ തരം മാറ്റത്തിനായി അപേക്ഷകർ റവന്യൂ അധികാരികളെ ഇപ്പോഴും സമീപിക്കുന്ന നിലയുണ്ട്.
അത്തരം അപേക്ഷകൾ പരിശോധിച്ച് മേൽപ്പറഞ്ഞ ആനുകൂല്യം അവർക്ക് ലഭ്യമാണ് എന്നത് തങ്ങളെ സമീപിക്കുന്ന അപേക്ഷകനെ അറിയിക്കുകയാണ് കൃഷി, തദ്ദേശസ്വയംഭരണം, റവന്യൂ വകുപ്പുകളുടെ ഉദ്യോഗസ്ഥർ ചെയ്യേണ്ടത്. പലപ്പോഴും ഇതിന് തയ്യാറാകാത്ത സ്ഥിതിയുണ്ട്. ഇക്കാരണത്താൽ 2018 ൽ നെൽവയൽ തണ്ണീർത്തട നിയമത്തിൽ ഭേദഗതി വരുത്തിയതിൻ്റെ ആനുകൂല്യം ജനങ്ങൾക്ക് അനുഭവേദ്യമാകുന്നില്ല എന്നത് വസ്തുതയാണ്. അപേക്ഷകൾ സ്വീകരിക്കാതെയും വസ്തുതകൾ മനസ്സിലാക്കാതെയും ഉദ്യോഗസ്ഥർ വരുത്തുന്ന കാലതാമസം കാരണം നിരവധി പേരാണ് ഒരു ചെറിയ വീട് പണിയുന്നതിനുവേണ്ടി ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇത് ഉദ്യോഗസ്ഥതലത്തിൽ വരുത്തുന്ന ഗുരുതരമായ അനാസ്ഥയായി മാത്രമേ കാണാൻ കഴിയൂ.
അതേസമയത്ത് സ്വന്തമായി ഭൂമിയുള്ളവർക്ക് അവർ ആഗ്രഹിച്ചപോലെ കേറിക്കിടക്കാനൊരിടം ഉണ്ടാകണമെന്നതും പ്രധാനപ്പെട്ടതാണ്. അതിന് കഴിയാത്തവണ്ണം നെൽവയൽ നികത്തുന്നതിന് തടസ്സമായി നിലനിന്ന 2008 ലെ നെൽവയൽ തണ്ണീർത്തട നിയമത്തിലെ വ്യവസ്ഥയിൽ സർക്കാർ 2018 ൽ ഭേദഗതി കൊണ്ടുവന്നു. ഈ ഭേദഗതി പ്രകാരം ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത 'നിലം' ഇനത്തിൽപ്പെട്ട ഭൂമിയുടെ വിസ്തീർണ്ണം 10 സെൻറിൽ കവിയാത്ത പക്ഷം അവിടെ 120 ച.മീ (1291.67 ചതുരശ്ര അടി) വിസ്തീർണ്ണമുള്ള വീട് നിർമ്മിക്കുന്നതിന് ഭൂമി തരംമാറ്റം ആവശ്യമില്ല. ഇത്തരം ഭൂമിയിലെ വീടുകളുടെ നിർമ്മാണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും പെർമിറ്റ് ലഭിക്കുന്നതിന് ഒരു തടസവാദവും ഉന്നയിക്കാൻ കഴിയില്ല.
സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീട് നിർമിക്കുവാൻ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കാലതാമസവും തടസ്സവാദങ്ങളും സാധാരണക്കാർ നേരിടുന്ന പ്രധാന പ്രശ്നമാണ്. 2016ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ പാവപ്പെട്ടവന് അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതിന് ആവിഷ്ക്കരിച്ച ലൈഫ് പദ്ധതി രാജ്യത്തിനാകെ മാതൃകയായി മാറിക്കഴിഞ്ഞതാണ്. ഇതിനകം 4,27,000 പേർക്ക് വീട് വച്ച് നൽകി. ഇത്തരം ആനുകൂല്യങ്ങൾ നിലവിലുണ്ട് എന്ന കാര്യം പൊതുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നതാണ്. നിലവിൽ ബന്ധപ്പെട്ട വകുപ്പുകളിൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അവ അടിയന്തരമായി തീർപ്പ് കൽപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Find out more: