സംസ്‌ഥാനത്ത് കെ ഹോംസിന് വലിയ സാധ്യത! ടൂറിസം രംഗത്ത് ഉണർവേകാനുള്ള പുതിയ പദ്ധതിയ്ക്ക് സംസ്ഥാനത്ത് മികച്ച സാധ്യതകാണുള്ളതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വീട്ടുടമകൾക്ക് വരുമാന മാർഗം എന്നതിന് പുറമെ, കൂടുതൽ തൊഴിലവസരങ്ങളും കെ ഹോംസിലൂടെ ലഭിക്കും. 2025 - 26 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്നാണ് കെ ഹോം. നിലവിലെ കണക്കനുസരിച്ച് പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ ആളോഴിഞ്ഞ വീടുകളുള്ളത്. വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോയവർ, ഒരു വീടുണ്ടായിരിക്കെ മറ്റൊരു വീട് നിർമിച്ച് താമസം മാറിയവർ എന്നിവരാണ് ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ ഉടമകൾ. നിക്ഷേപം എന്ന രീതിയിൽ വീടുകളും വില്ലകളും വാങ്ങിയവരുണ്ട്. ഇവയിൽ അധികവും അഞ്ച് മുറികൾ വരെയുള്ള ആഢംബര വീടുകളാണ്.





പ്രദേശവാസികൾക്കും കുടുംബശ്രീ പ്രവർത്തകർക്കും കെ ഹോംസ് പദ്ധതി വഴി തൊഴിൽ ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ്റെതയും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെയും നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ടൂറിസം, തദ്ദേശ വകുപ്പുകളുടെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഭാവിയിൽ വിവിധ ടൂറിസം കേന്ദ്രങ്ങൾക്ക് സമീപത്തുള്ള ഗ്രാമങ്ങളുടെ വികസനത്തിനും ഈ പദ്ധതി വഴിയൊരുക്കും. നിലവിൽ വീട്ടുടമസ്ഥർ താമസിക്കുന്ന വീടുകൾക്കാണ് ഹോംസ്റ്റേ തുടങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. കെ ഹോംസ് പദ്ധതി യാഥാർഥ്യമാകുന്നതോടെ ആളോഴിഞ്ഞ വീടുകൾക്കും ഹോംസ്റ്റേ അനുമതി ലഭിക്കും.





ആളൊഴിഞ്ഞ് കിടക്കുന്ന വീടുകൾക്ക് മേൽനോട്ടക്കാരെ നിയമിച്ച് മിതമായ നിരക്കിൽ താമസസൗകര്യം ഒരുക്കി വരുമാനം നേടാൻ കഴിയുന്ന പദ്ധതിയാണിത്. ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതി പിന്നീട് കൂടുതൽ സ്ഥലങ്ങളിൽ നടപ്പാക്കാനാണ് സർക്കാർ തീരുമാനം. ഫോർട്ടുകൊച്ചി, കുമരകം, കോവളം, മൂന്നാർ വിനോദ സഞ്ചാര മേഖലകളുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള ഒഴിഞ്ഞ വീടുകളിലാണ് പൈലറ്റ് പ്രജക്ട് നടപ്പിലാക്കുക. വിജയിച്ചാൽ കൂടുതൽ നഗരങ്ങളിലും ഗ്രാമങ്ങളിലും നടപ്പാക്കും.




താമസക്കാരില്ലാത്ത വീടുകളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി ടൂറിസത്തിനായി ഉപയോഗിക്കുന്ന പദ്ധതിയാണ് കെ ഹോംസ്‌. നിലവിൽ സംസ്ഥാനത്ത് 15 ലക്ഷത്തോളം വീടുകൾ ആൾപ്പാർപ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നാണ് സർക്കാർ കണക്ക്. ടൂറിസം സാധ്യതകൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന നിരവധി വീടുകൾ ഇതിലുണ്ട്. കെ ഹോംസ് പദ്ധതിയുടെ പ്രാരംഭ ചെലവുകൾക്കായി അഞ്ച് കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

Find out more: