പാവപ്പെട്ടവർ തുടങ്ങിയ സംരംഭങ്ങളെല്ലാം സർക്കാരിൻ്റെ കണക്കിൽ; മലയാളികളെ കബളിപ്പിക്കാമെന്ന് കരുതരുതിന്നു വിഡി സതീശൻ! സിപിഎമ്മിനെ പോലെ വികസനവിരുദ്ധ നിലപാട് യുഡിഎഫ് സ്വീകരിച്ചിട്ടില്ല. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനം ആക്കണമെന്നു തന്നെയാണ് പ്രതിപക്ഷത്തിന്റെയും നിലപാട്. ഇക്കാര്യത്തിൽ സർക്കാരിന് രാഷ്ടിയത്തിനപ്പുറം പൂർണപിന്തുണ നൽകുമെന്നും വിഡി സതീശൻ പറഞ്ഞു.ഫെബ്രുവരി 21ന് കൊച്ചിയിൽ തുടങ്ങുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമിറ്റിൽ പ്രതിപക്ഷം പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതേസമയം ഉമ്മൻ ചാണ്ടി സർക്കാ‍ർ കാലത്ത് 300 സ്റ്റാർട്ടപ്പുകൾ മാത്രമായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം മറുപടി നൽകി. എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ എട്ട് വർഷംകൊണ്ട് അത് 6200 ആയി ഉയർന്നു. 60,000 തൊഴിലവരസങ്ങൾ ഇതുവഴി ലഭ്യമാക്കി.





5800 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ ഉണ്ടായത്. 15,000 ചതുരശ്രഅടി ബിൽഡ്സ്പേസ് ആണ് 2016ൽ ഉണ്ടായിരുന്നത്. ഇന്ന് 10 ലക്ഷത്തിലധികം ഇൻക്യുബേഷൻ സ്പേസ് നമുക്കുണ്ട്. 2026ഓടെ 15,000 സ്റ്റാർട്ടപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി വിജയൻ മുഖ്യമന്ത്രിയും പി രാജീവ് വ്യവസായ മന്ത്രിയും ആയതിനു ശേഷമാണോ കേരളത്തിൽ പച്ചക്കറി കടയും പലചരക്ക് കടയും ബേക്കറിയും ബാർബർ ഷോപ്പും ഐസ്‌ക്രീം പാർലറും ജിമ്മുമൊക്കെ തുടങ്ങിയത്? പാവപ്പെട്ടവർ ലോണെടുത്തും അല്ലാതെയുമൊക്കെ തുടങ്ങിയ സംരംഭങ്ങളെല്ലാം സർക്കാരിന്റെ കണക്കിൽ ചേർക്കുന്നതും അതിന്റെ പേരിൽ മേനി നടിക്കുന്നതും അപഹാസ്യമല്ലേ?





വ്യവസായ മന്ത്രി സ്വയം പരിഹാസപാത്രമായിമാറരുത്. കൊവിഡ് കാലത്ത് കബളിപ്പിച്ചതു പോലെ വ്യവസായ സംരംഭങ്ങളുടെ പേരിലും മലയാളികളെ കബളിപ്പിക്കാമെന്നും സർക്കാർ കരുതരുതെന്നും വിഡി സതീശൻ പറഞ്ഞു. കേരളത്തിന്റെ വികസനത്തെ പതിറ്റാണ്ടുകൾ പിന്നോട്ടിച്ചത് സിപിഎമ്മിന്റെ തൻ പോരിമയും നേതാക്കളുടെ ഈഗോയും തലതിരിഞ്ഞ രാഷ്ട്രീയ നിലപാടുകളുമാണെന്നതിനുള്ള തെളിവുകൾ ഇപ്പോഴും കേരള സമൂഹത്തിന് മുന്നിലുണ്ട്. മൂന്നു വർഷംകൊണ്ട് മൂന്നു ലക്ഷം സംരംഭങ്ങൾ തുടങ്ങിയെന്ന് പറയുന്ന സർക്കാരും വ്യവസായ വകുപ്പും പഞ്ചായത്ത് തലത്തിൽ പാർട്ടി പ്രവർത്തകരെ കോ - ഓർഡിനേറ്റർമാരാക്കി സംരംഭങ്ങളുടെ പട്ടിക ശേഖരിച്ച് സർക്കാരിന്റെ കണക്കിൽപ്പെടുത്തുകയല്ലേ യഥാർഥത്തിൽ ചെയ്തതെന്നും വിഡി സതീശൻ ചോദിച്ചു.




സംരംഭങ്ങളുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്നതിനെയും യാഥാർഥ്യ ബോധമില്ലാത്ത കണക്കുകൾ ആവർത്തിക്കുന്നതിനെയുമാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. മൂന്ന് വർഷം കൊണ്ട് തുടങ്ങിയ മൂന്ന് ലക്ഷം സംരംഭങ്ങൾ ഏതൊക്കെയെന്ന് സർക്കാർ വ്യക്തമാക്കണം. ഇതിന്റെ പൂർണപട്ടിക പുറത്തുവിടണം. ഉത്തരംമുട്ടിയപ്പോൾ പ്രതിപക്ഷം വികസനവിരോധികളെന്ന നറേറ്റീവ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ചെയ്തുകൊണ്ടിരിക്കുന്നതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

Find out more: