പ്രതിപക്ഷത്തെ നയിക്കാൻ ഡൽഹിയിൽ അതിഷി മർലേന! പാർട്ടി ഏകകണ്ഠമായാണ് അതിഷിയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്തതെന്നും ആരോഗ്യകരമായ പ്രതിപക്ഷത്തിൻ്റെ ഉത്തരവാദിത്തം എഎപി നിർവഹിക്കുമെന്നും ഗോപാൽ റായ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡൽഹി നിയമസഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവാണ് അതിഷി. ഡൽഹി നിയമസഭാ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രി അതിഷി മർലേനയെ തെരഞ്ഞെടുത്ത് ആം ആദ്മി പാർട്ടി (എഎപി). എഎപിയുടെ നിയമസഭാ കക്ഷി യോഗത്തിന് ശേഷം മുതിർന്ന നേതാവ് ഗോപാൽ റായ് ആണ് അതിഷിയുടെ പേര് പ്രഖ്യാപിച്ചത്. 70 അംഗ നിയമസഭയിൽ എഎപിയുടെ സീറ്റുകളുടെ എണ്ണം 22 ആയി ചുരുങ്ങി. 48 സീറ്റുകൾ നേടി ബിജെപി 27 വർഷത്തിന് ശേഷം ഡൽഹിയിൽ സർക്കാർ രൂപീകരിച്ചു.
മുഖ്യമന്ത്രിയായി രേഖാ ശർമ സത്യപ്രതിജ്ഞ ചെയ്തു. ന്യൂഡൽഹി സീറ്റിൽ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വർമ ഉൾപ്പെടെ ആറ് എംഎൽഎമാർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഡൽഹി നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച നടക്കും. മദ്യനയ അഴിമതിക്കേസിൽ പുറത്തിറങ്ങിയ കെജ്രിവാൾ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് പിൻഗാമിയായി 43കാരിയായ അതിഷി എത്തുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 21നായിരുന്നു അതിഷി ഡൽഹി മുഖ്യമന്ത്രിക്കസേരയിൽ എത്തിയത്. ഡൽഹിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് അതിഷി മർലേന. അതേസമയം മൂന്നാം ഊഴം ലക്ഷ്യമിട്ട എഎപിക്ക് കനത്ത തിരിച്ചടിയായി നിയമസഭാ തെരഞ്ഞെടുപ്പ്.
ഭരണം നഷ്ടപ്പെട്ടതിന് പുറമേ അരവിന്ദ് കെജ്രിവാളടക്കം പ്രധാന നേതാക്കൾ പരാജയപ്പെട്ടത് പാർട്ടിക്ക് ഇരട്ടിപ്രഹരമായി.കൽക്കാജി മണ്ഡലത്തിൽ ബിജെപിയുടെ രമേശ് ബിധുരിയുമായി കടുത്ത മത്സരം നടത്തിയാണ് അതിഷി ഡൽഹി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 3521 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അതിഷി വിജയിച്ചത്. 52154 വോട്ടുകൾ അതിഷി പിടിച്ചപ്പോൾ 48633 വോട്ടുകളാണ് ബിജെപിയുടെ മുൻ എംപി കൂടിയായ രമേഷ് ബിധുരിക്ക് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർഥി അൽക്ക ലാംബയ്ക്ക് 4392 വോട്ടുകളാണ് ലഭിച്ചത്.
അതിഷിക്ക് അഭിനന്ദനങ്ങളുമായി എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. സഭയിലെ എഎപിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ട അതിഷിയെ അഭിനന്ദിക്കുന്നു. ഡൽഹിയിലെ ജനങ്ങളുടെ താൽപര്യം മുൻനിർത്തി ക്രിയാത്മക പ്രതിപക്ഷത്തിൻ്റെ പങ്ക് എഎപി നിർവഹിക്കുമെന്ന് കെജ്രിവാൾ എക്സിൽ പോസ്റ്റ് ചെയ്തു. തന്നെ വിശ്വസിച്ചതിന് അരവിന്ദ് കെജ്‌രിവാളിനും എംഎൽഎമാർക്കും അതിഷി നന്ദിയറിയിച്ചു. ശക്തമായ പ്രതിപക്ഷം ജനങ്ങളുടെ ശബ്ദം ഉയർത്തുന്നുവെന്നും അതിഷി പറഞ്ഞു.
Find out more: