ബിഷപ്പുമാരോട് തനിക്ക് വളരെ ബഹുമാനമാണ്; എകെ ശശീന്ദ്രൻ! ബിഷപ്പുമാർ സൗമ്യമായ ഭാഷയിൽ സംസാരിക്കുന്നവരും ആശ്വസിപ്പിക്കുന്നവരുമാണെന്നാണ് താൻ പഠിച്ചുവെച്ചത്. ചില സമയം അത് അങ്ങനെയാണോ എന്ന് തോന്നിപ്പോകുമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. രാജിവെക്കണമന്ന് പറയുന്നത് രാഷ്ട്രീയ ആവശ്യമാണ്. ബിഷപ്പ് ആ നിലയ്ക്കാണോ പറഞ്ഞതെന്ന് സംശയമുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. വന്യജീവി ആക്രമണത്തിൽ വനം മന്ത്രി രാജിവെക്കണമെന്ന ബിഷപ്പുമാരുടെ പ്രതികരണത്തിന് മറുപടിയുമായി മന്ത്രി എകെ ശശീന്ദ്രൻ രംഗത്ത്. സംസ്ഥാനത്ത് തുടർക്കഥയായ വന്യജീവി ആക്രമണത്തിൽ കർഷകർ മരിക്കുമ്പോൾ സർക്കാരും വനപാലകരും നോക്കുക്കുത്തികളാകുന്നു എന്നായിരുന്നു താമരശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിൻ്റെ പ്രതികരണം.
കർഷകമരണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വനം മന്ത്രി രാജിവെക്കണമന്ന് ആവശ്യപ്പെട്ട ബിഷപ്പ് നഗരത്തിൽ ഉള്ളവർക്ക് മാത്രമേ ജീവിക്കാനുള്ള അവകാശമുള്ളോയെന്നും കാർഷികമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കേരളത്തിൽ ജീവിക്കാനുള്ള അവകാശമില്ലേയെന്നും ചോദിച്ചു. വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് ജോസ് പുളിക്കലും രംഗത്തെത്തിയിരുന്നു. ഇവിടെ ഒരു സർക്കാരും വനം വകുപ്പും ഉണ്ടായിട്ട് അവരൊക്കെ എവിടെപ്പോയെന്ന് ബിഷപ്പ് ജോസ് പുളിക്കൽ ചോദിച്ചു. നിലവിളികളുടെ മുൻപിൽ നിശബ്ദരായിരിക്കാൻ എങ്ങനെ സാധിക്കും. ഇതിന്റെ ഉത്തരവാദിത്തം സർക്കാരും ബന്ധപ്പെട്ടവരും ഏറ്റെടുക്കണം. ഉത്തരം പറയുകയും ചെയ്യണം.
അടിയന്തര നടപടികൾ സ്വീകരിക്കാൻ സാധിക്കില്ലെങ്കിൽ ബന്ധപ്പെട്ടവർ രാജിവെച്ച് മാറിനിൽക്കണമന്നും ബിഷപ്പ് ജോസ് പുളിക്കൽ പറഞ്ഞു. നല്ല വാക്കുകൾ പറയുന്നതല്ലേ നല്ലത്. നല്ല വാക്കുകൾ പറയുന്നതാണ് തെറ്റ് തിരുത്താനും നല്ലത്. മന്ത്രിയെ വിലയിരുത്താൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അവർ അഭിപ്രായപ്രകടനം നടത്തും. പക്ഷേ, സാധാരണ പൗരന്മാരുടെ കൂട്ടത്തിൽ മതമേലധ്യക്ഷന്മാരെ പെടുത്തുന്നില്ല. മതമേലധ്യക്ഷന്മാർ കുറച്ചുകൂടി ഉപരിയായ സമീപനം സ്വീകരിക്കുന്നവരാണെന്നാണ് പഠിച്ചുവെച്ചിരിക്കുന്നത്. പഠിച്ചുവെച്ചത് തെറ്റിപ്പോകരുതേ എന്നാണ് തൻ്റെ പ്രാർഥനയെന്നും മന്ത്രി പറഞ്ഞു.
വനത്തിൽനിന്ന് വന്യജീവികൾ നാട്ടിലേക്കിറങ്ങുന്നത് പരമാവധി പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ബിഷപ്പുമാരോട് തനിക്ക് വളരെ ബഹുമാനമാണ്. അവർ ഏറ്റവും സൗമ്യമായ ഭാഷയിൽ സംസാരിക്കുന്നവരാണ്, ആശ്വസിപ്പിക്കുന്നവരാണ്. അതിന് വേണ്ടി പ്രത്യേക പരിശീലനം ലഭിച്ച, സിദ്ധിയുള്ള ആളുകളാണെന്നാണ് താൻ പഠിച്ചുവെച്ചിട്ടുള്ളത്. ചില ഘട്ടങ്ങളിൽ അത് അങ്ങനെയാണോ എന്ന് തോന്നിപ്പോകും. അങ്ങനെ തോന്നിക്കുന്നത് അവർക്കാണ് ദോഷമെന്നും മന്ത്രി പറഞ്ഞു.
Find out more: