കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടത് ശക്തമായി ആവശ്യപ്പെട്ടാണ് കേരളം മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി! പരിമിതമായ വിഭവ സമാഹരണ അധികാരങ്ങളുള്ള നമ്മുടെ സംസ്ഥാനത്തിന് മുന്നോട്ടുള്ള യാത്രയിൽ പ്രതിബന്ധങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഇത് മറികടക്കുന്നതിനായി പുതിയ ആശയങ്ങൾ രൂപീകരിച്ചും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടേണ്ടത് ശക്തമായി ആവശ്യപ്പെട്ടുകൊണ്ടുമാണ് കേരളം മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.സാമൂഹ്യനീതി ഉറപ്പാക്കികൊണ്ട് പശ്ചാത്തല സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന വികസന കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര - സംസ്ഥാന ധനകാര്യ ബന്ധങ്ങളിലെ അസന്തുലിതാവസ്ഥയെ കുറിച്ച് സാമ്പത്തിക വിദഗ്ധരായ നിങ്ങൾ ഗൗരവമായി ചർച്ച ചെയ്യുകയും നിർദേശങ്ങൾ മുന്നോട്ട് വയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
എന്ത് വിലകൊടുത്തും പശ്ചാത്തല മേഖലയിൽ നേരത്തെ സംഭവിച്ചുപോയ പോരായ്മ നികത്തും എന്ന ദൃഢനിശ്ചയത്തോട് കൂടിയാണ് കഴിഞ്ഞ എട്ടരവർഷമായി കേരളം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഫലം എല്ലാ മേഖലകളിലും ഇപ്പോൾ കാണാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമുൾപ്പെടെ പശ്ചാത്തല സൗകര്യ വികസന മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതി സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ പുതിയൊരു വളർച്ചാ തരംഗം സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങളും നടക്കേണ്ടതുണ്ട്. സാമ്പത്തിക വിദഗ്ധർക്കാണ് അത് ഏറ്റെടുക്കാൻ കഴിയുക.പശ്ചാത്തല മേഖലയിലെ പുരോഗതി സൃഷ്ടിക്കുന്ന സാമ്പത്തിക ചലനങ്ങൾ എന്തൊക്കെയായിരിക്കും, അത് ഏതൊക്കെ രംഗത്താണ് പുതിയ സാധ്യതകൾ തുറന്നു തരിക, ഈ സാധ്യതകളെ ഉപയോഗപ്പെടുത്താൻ എന്തെല്ലാം തുടർ നടപടികളാണ് സർക്കാരിന്റെയും മറ്റ് ഏജൻസികളുടെയും ഭാഗത്തു നിന്നുമുണ്ടാകേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ പ്രയോഗത്തിൽ വരുത്താൻ കഴിയുന്ന വിലപ്പെട്ട നിർദേശങ്ങൾ സാമ്പത്തിക വിദഗ്ധരിൽ നിന്നും ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.അധികാര വികേന്ദ്രീകരണത്തിന്റെ കാര്യത്തിൽ നാം ഏറെ മുന്നിലാണ്. പക്ഷെ ഇനിയും വളരെയധികം കാര്യങ്ങൾ ഈ മേഖലയിൽ ചെയ്യാനുണ്ട്.
സാമ്പത്തിക ശാസ്ത്രജ്ഞന്മാർക്കും സാങ്കേതിക വിദഗ്ധർക്കും ഇക്കാര്യത്തിൽ നൂതനമായ ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്നതിന് സാധിക്കും. പതിനഞ്ചാം പദ്ധതിയുടെ പശ്ചാത്തലത്തിൽ വിപുലമായ പങ്കാളിതത്തോട് കൂടി ഒരു ജനകീയ വികസന പഠന സംവാദ യജ്ഞം സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ശരാശരി പത്തു ലക്ഷം രൂപ വീതം കേരളത്തിലെ അൻപത് ഉന്നത വിദ്യാഭ്യാസ ഗവേഷണ പ്രൊജക്റ്റുകൾക്ക് നൽകുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.ഇപ്പോൾ നാം ലക്ഷ്യമിടുന്നത് ഒരു വിജ്ഞാന സമൂഹത്തിന്റെ സൃഷ്ടിയാണ്. അതിനായി ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കാനും ഗുണമേന്മയുള്ളതാക്കാനും നാം ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഈ ദിശയിൽ നമ്മൾ നടത്തിയ കാൽവയ്പ്പുകൾ ഫലം കണ്ടുതുടങ്ങിയിട്ടുമുണ്ട്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ശാസ്ത്ര സാങ്കേതിക വിദ്യയുടെയും സാമൂഹ്യ ശാസ്ത്ര പഠനത്തിന്റെയും ലക്ഷ്യസ്ഥാനമാക്കി മാറ്റാൻ ചുരുങ്ങിയ കാലയളവിൽ എന്തെല്ലാം ചെയ്യാൻ കഴിയും എന്ന കാര്യം ചർച്ച ചെയ്യുകയും സർക്കാരിനാവശ്യമായ നിർദേശങ്ങൾ തരികയും ചെയ്യണമെന്ന് കോൺഫറൻസിൽ പങ്കെടുക്കുന്ന സാമ്പത്തിക വിദഗ്ധരോട് മുഖ്യമന്ത്രി അഭ്യർഥിച്ചു.കേരള ഇക്കണോമിക് കോൺഫറൻസ് 2025 തിരുവനന്തപുരം ഗവണ്മെന്റ് വിമൻസ് കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനും സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസുമായി ചേർന്ന് കേരള ഇക്കണോമിക് അസോസിയേഷനാണ് ത്രിദിന സമ്മേളനം സംഘടിപ്പിക്കുന്നത്.
Find out more: