തമിഴ്നാട് ബിജെപിയുടെ പുതിയ അധ്യക്ഷനാകാൻ നൈനാർ നാഗേന്ദ്രൻ! സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത് നൈനാർ നാഗേന്ദ്രൻ മാത്രമാണ്. ഇതോടെ നിലവിലെ അധ്യക്ഷനായ കെ അണ്ണാമലൈയുടെ പിൻഗാമിയായി നൈനാർ നാഗേന്ദ്രൻ എത്തുമെന്ന് ഉറപ്പായി. അണ്ണാമലൈ, എൽ മുരുകൻ, പൊൻ രാധാകൃഷ്ണൻ, എച്ച് രാജ തുടങ്ങിയ നേതാക്കൾ നൈനാർ നാഗേന്ദ്രന് പിന്തുണ നൽകി. ബിജെപി തമിഴ്നാട് ഘടകത്തിന് പുതിയ സംസ്ഥാന പ്രസിഡൻ്റ്. ബിജെപി നിയമസഭാ കക്ഷി നേതാവും തിരുനെൽവേലി എംഎൽഎയുമായ നൈനാർ നാഗേന്ദ്രൻ തമിഴ്നാട് ബിജെപിയുടെ 13-ാമത്തെ അധ്യക്ഷനാകും. തേവർ വിഭാഗക്കാരനായ നൈനാർ നാഗേന്ദ്രൻ സംസ്ഥാന അധ്യക്ഷനാകുന്നതോടെ ബിജെപിക്ക് തെക്കൻ ജില്ലകളിലും സ്വാധീനം ശക്തമാക്കാമെന്ന വിലയിരുത്തൽ പാർട്ടിക്കുണ്ട്. പടിഞ്ഞാറൻ ഭാഗമായ കൊങ്കു മേഖലയിലെ പ്രബല പിന്നാക്ക വിഭാഗമായ 'ഗൗണ്ടർ'മാരാണ് അണ്ണാമലൈയും എടപ്പാടി പളനിസ്വാമിയും.
ജാതിസമവാക്യം നിലനിർത്താൻ ഒരേ വിഭാഗത്തിൽപെട്ട രണ്ടുപേർ സഖ്യത്തിൻ്റെ തലപ്പത്ത് വരുന്നത് ഗുണകരമല്ലെന്ന വിലയിരുത്തൽ പാർട്ടിക്ക് ഉണ്ടെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ജയലളിത അന്തരിച്ച് ശേഷം 2017 ഓഗസ്റ്റിലാണ് നൈനാർ നാഗേന്ദ്രൻ ബിജപിയിൽ ചേർന്നത്. 2021ൽ ബിജെപി ടിക്കറ്റിൽ തിരുനെൽവേലിയിൽ മത്സരിച്ച നാഗേന്ദ്രൻ വിജയം നേടി. തുടർന്ന് പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. 2019, 2024 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ രാമനാഥപുരം, തിരുനെൽവേലി സീറ്റുകളിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തിരുനെൽവേലി എംഎൽഎയായ നൈനാർ നാഗേന്ദ്രൻ (64) ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനായി പ്രവർത്തിച്ചു വരികയായിരുന്നു. അണ്ണാ ഡിഎംകെയിൽനിന്ന് ബിജെപിയിലേക്ക് കൂടുമാറിയ നേതാക്കളിൽ ഒരാൾ കൂടിയാണ് നൈനാർ നാഗേന്ദ്രൻ. അണ്ണാ ഡിഎംകെ ടിക്കറ്റിൽ 2001ലാണ് ആദ്യമായി തിരുനെൽവേലിയിൽനിന്ന് നാഗേന്ദ്രൻ നിയമസഭയിലെത്തിയത്.
അന്ന് ജയലളിതയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ മന്ത്രിസഭയിൽ ഗതാഗത, വ്യവസായ, വൈദ്യുതി വകുപ്പുകൾ കൈകാര്യം ചെയ്തു. 2006ൽ തിരുനെൽവേലിയിൽനിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2011ൽ സീറ്റ് തിരിച്ചുപിടിച്ചു. 2011 അണ്ണാ ഡിഎംകെ സർക്കാർ രൂപീകരിച്ചെങ്കിലും നാഗേന്ദ്രന് മന്ത്രിസ്ഥാനം ലഭിച്ചില്ല. 2016ൽ മത്സരിച്ചെങ്കിലും പരാജയം നേരിട്ടു. എന്നാൽ അണ്ണാമലൈയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാതെ സഖ്യത്തിനില്ലെന്ന് അണ്ണാ ഡിഎംകെ നിലപാടെടുത്തുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനിടെ ദേശീയ നേതൃത്വം അണ്ണാമലൈയെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. തമിഴ്നാട്ടിൽ തിരിച്ചെത്തിയ ശേഷം നടത്തിയ പ്രതികരണത്തിലാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അണ്ണാമലൈ നിലപാടെടുത്തത്.
അണ്ണാ ഡിഎംക നേതാക്കൾക്കെതിരെ അണ്ണാമലൈ നടത്തിയ വിമർശനമാണ് പാർട്ടിയെ ചൊടിപ്പിച്ചത്. ബിജെപി - അണ്ണാ ഡിഎംകെ സഖ്യം അവസാനിക്കാൻ കാരണം അണ്ണാമലൈയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ വീണ്ടും ബിജെപി - അണ്ണാ ഡിഎംകെ സഖ്യത്തിന് വഴിയൊരുങ്ങുന്നുവെന്ന അഭ്യൂഹഭങ്ങൾക്കിടെയാണ് പുതിയ ബിജെപി അധ്യക്ഷൻ്റെ വരവ്. ബിജെപിയുടെ ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി ഉൾപ്പെടെ ഉള്ള നേതാക്കൾ സഖ്യത്തിന് താൽപര്യമറിയിച്ചുവെന്നാണ് സൂചന.
Find out more: