ഈ മൂന്ന് നഗരങ്ങളിൽ ഇനി വൈദ്യുതി പോസ്റ്റുകൾ വേണ്ട; ഭൂഗർഭ കേബിളുമായി പുതിയ രീതി. . വൈദ്യുതി വിതരണ ശൃംഖല ഏകീകരിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നീക്കം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് നഗരങ്ങളിലെ വൈദ്യുതി വിതരണ കേബിളുകളാണ് ഭൂമിക്കടിയിലേക്ക് മാറ്റുന്നത്. കേരളത്തിലെ മൂന്ന് നഗരങ്ങളിൽ പോസ്റ്റുകളിലൂടെയുള്ള വൈദ്യുതി വിതരണ ലൈനുകൾ ഭൂഗർഭ കേബിളിലേക്ക് മാറ്റുന്നു. കോഴിക്കോട് മുതലക്കുളം - ജിഎച്ച് റോഡ് - എംഎം അലി റോഡ് - രാംമോഹൻ റോഡ് - പാവമണി റോഡ് എന്നിവിടങ്ങിലാണ് ഭൂഗർഭ പാത വരുന്നത്. എറണാകുളത്ത് എംജി റോഡിൽ മാധവ ഫാർമസി ജങ്‌ഷൻ മുതൽ രാജാജി റോഡുവരെ, സെൻട്രൽ സ്ക്വയർ മാൾ - അറ്റ്‌ലാൻ്റിസ് ജങ്‌ഷൻ, അറ്റ്‌ലാൻ്റിസ് ജങ്‌ഷൻ -തേവര പാലം എന്നിവിടങ്ങളിലാണ് പദ്ധതി.
തമ്പാനൂർ - ഓവർബ്രിഡ്ജ്, സ്റ്റാച്യു - സെൻട്രൽ സ്റ്റേഡിയം, സെക്രട്ടറിയറ്റ് വൈഎംസിഎ ഗേറ്റ് - എംജി റോഡ്, പാളയം - പിഎംജി ജങ്‌ഷൻ, മാസ്‌കോട്ട് ഹോട്ടൽ - എൽഎംഎസ് ജങ്‌ഷൻ, വെള്ളയമ്പലം - ആൽത്തറ ജങ്‌ഷൻ, വെള്ളയമ്പലം - ശാസ്തമംഗലം റോഡുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ഇലക്ട്രിക്കൽ സർക്കിൾ പരിധിയിലെ പ്രധാന സ്ഥലങ്ങളിൽ ഭൂഗർഭ ലോ - ടെൻഷൻ (എൽടി) ശൃംഖല സ്ഥാപിക്കാൻ 78.10 കോട്യുടെ പ്രവർത്തനങ്ങൾക്കാണ് കെഎസ്ഇബി അംഗീകാരം നൽകിയത്. തലസ്ഥാനത്ത് എംജി റോഡിലൂടെ അട്ടക്കുളങ്ങര ജങ്‌ഷൻ മുതൽ കവടിയാർ ജങ്‌ഷൻവരെയാണ് വൈദ്യുതി ലൈൻ ഭൂഗർഭ കേബിളിലേക്ക് മാറ്റുന്നത്.
സ്മാർട്ട്‌സിറ്റിപോലെയുള്ള നഗരവികസന പദ്ധതികളുടെ ഭാഗമായി ഈ നഗരങ്ങളിൽ ചില പ്രദേശങ്ങളിൽ വൈദ്യുതി വിതരണശൃംഖല ഇതിനകം ഭൂമിക്കടിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇത്തരം പദ്ധതികളിൽപ്പെടാത്ത പ്രധാന പാതകളാണ് കെഎസ്ഇബി നിലവിൽ തിരഞ്ഞെടുത്തത്. പദ്ധതി നടപ്പിലാക്കാൻ എറണാകുളത്ത് 74 കോടി രൂപയും കോഴിക്കോട് 26 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്തെ 78.10 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് കെഎസ്ഇബി അംഗീകാരം നൽകി. വിതരണ ശൃംഖല നവീകരിക്കാനുള്ള പുതിയ എസ്റ്റിമേറ്റ് ഇതിനോടകം സമർപ്പിച്ചിട്ടുണ്ട്.
പുതിയ സംവിധാനത്തിൻ്റെ ഭാഗമായി അണ്ടർ ഗ്രൗണ്ട് കേബിൾ, ഏരിയൽ ബഞ്ച്‌ഡ് കേബിൾ, റിങ് മെയിൻ യൂണിറ്റ് സിസ്റ്റം എന്നിവയും സ്ഥാപിക്കും. തെരുവ് വിളക്കുകൾക്കായി ഓട്ടോമാറ്റിക് സംവിധാനവും ആധുനിക ട്രാൻസ്‌ഫോർമറുകളും സ്ഥാപിക്കും. 176.58 കോടി രൂപയാണ് മൂന്ന് നഗരങ്ങളിലെ ഓവർ ഹെഡ് ലൈനുകൾ ഭൂഗർഭ പാതയിലേക്ക് മാറ്റുന്നതിനായി കണക്കാക്കുന്നത്.
Find out more: