സിന്ധു നദീജല കരാർ; മരവിപ്പിച്ചാൽ എന്തായിരിക്കും സംഭവിക്കുക! 1960ലെ സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ തുടർന്ന് പാകിസ്താൻ തന്ത്രപരവും സാമ്പത്തികപരവും മാനുഷികപരവുമായ വെല്ലുവിളികൾ നേരിടും. സിന്ധു നദീജല കരാറിനെ ആശ്രയിച്ചിരിക്കുന്ന പാകിസ്താൻ്റെ കാർഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് ഇന്ത്യയുടെ പ്രഖ്യാപനം. അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്താൻ ഉപേക്ഷിക്കുന്നതുവരെ കരാർ മരവിപ്പിക്കാനാണ് സുരക്ഷാകാര്യങ്ങൾക്കുള്ള നിർണായക മന്ത്രിസഭാ സമിതിയുടെ തീരുമാനം. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ പങ്ക് വ്യക്തമായതോടെ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികളിൽ ഒന്നായ സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനം പാകിസ്താന് കനത്ത പ്രഹരം. ഒറ്റനോട്ടത്തിൽ ഇരു രാജ്യങ്ങൾക്ക് തുല്യമായ രീതിയിലാണ് കരാർ എന്ന് തോന്നുമെങ്കിലും കരാറിൻ്റെ പ്രധാന ഗുണഭോക്താവ് പാകിസ്താൻ തന്നെയാണ്.





 നദീജലത്തിൻ്റെ 80 ശതമാനമാണ് കരാർ അനുസരിച്ച് പാകിസ്താന് ലഭിച്ചുവരുന്നത്.1947ൽ ബ്രിട്ടീഷ് ഇന്ത്യ വിഭജനത്തെ തുടർന്നാണ് ടിബറ്റൻ മേഖലയിൽനിന്ന് ഉത്ഭവിക്കുന്ന സിന്ധു നദിയെച്ചൊല്ലി തർക്കങ്ങൾ ഉടലെടുത്തത്. ഇന്ത്യയിലൂടെയും പാകിസ്താനിലൂടെയും കൂടാതെ, അഫ്ഗാനിസ്ഥാൻ്റെയും ചൈനയുടെയും ഭാഗങ്ങളിലൂടെയുമാണ് സിന്ധു നദി കടന്നുപോകുന്നത്. 1948ൽ ഇന്ത്യ നദിയുടെ പാകിസ്താനിലേക്കുള്ള ഒഴുക്ക് താൽകാലികമായി തടഞ്ഞു. ഇതേ തുടർന്ന് പാകിസ്താൻ ഐക്യരാഷ്ട്ര സഭയെ സമീപിച്ചു. തുടർന്നാണ് വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ ലോക ബാങ്കിനോട് ഐക്യരാഷ്ട്ര സഭ നിർദേശിച്ചത്. വർഷങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം 1960ൽ ഇരു രാജ്യങ്ങളും സിന്ധു നദീജല കരാറിൽ ഒപ്പുവെച്ചു.





1960 സെപ്റ്റംബർ 19ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പാകിസ്താൻ പ്രസിഡൻ്റ് അയൂബ് ഖാനും ചേർന്നാണ് സിന്ധു നദീജല കരാറിൽ ഒപ്പുവെച്ചത്. ഇതിൻ്റെ ഫലമായി കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി, സത്ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്താനും ലഭിച്ചു. ഇന്ത്യയിൽ കൂടി ഒഴുകുന്ന നദികളെ ഇന്ത്യ തിരിച്ചുവിട്ട് പാകിസ്താനിൽ വരൾച്ചയും പട്ടിണിയും ഉണ്ടാകുമോ എന്ന പാകിസ്താൻ്റെ ആശങ്കയുടെ പശ്ചാത്തലത്തിലായിരുന്നു സിന്ധു നദീജല കരാറിൻ്റെ പിറവി. ഇന്ത്യയുടെ തീരുമാനത്തിനെതിരെ പാകിസ്താൻ അന്താരാഷ്ട്ര നീതിന്യായ കോടതിയെയോ സിന്ധു നദീജല ഉടമ്പടിയുടെ മധ്യസ്ഥത വഹിക്കുന്ന ലോക ബാങ്കിനെയോ ഐക്യരാഷ്ട്ര സഭയോയോ സമീപിക്കാൻ സാധ്യതയുണ്ട്.




 ഇന്ത്യയുടെ നീക്കത്തെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായാകും പാകിസ്താൻ ചിത്രീകരിക്കാൻ ശ്രമിക്കുക. അതേസമയം കനത്ത ജാഗ്രത തുടരണമെന്ന് ഇന്ത്യ സേനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കരാർ മരവിപ്പിക്കുന്നത് പാകിസ്താൻ്റെ സൈനിക നീക്കങ്ങൾക്കും അതിർത്തി കടന്നുള്ള ഏറ്റുമുട്ടലുകൾക്കും ഭീകരപ്രവർത്തനങ്ങൾക്കും ഇടയാക്കിയേക്കാമെന്നു മനസ്സിലാക്കിയാകാം ഇന്ത്യയുടെ ജാഗ്രതാ നിർദേശം.
ജലക്ഷാമം ഗോതമ്പ്, നെല്ല് എന്നീ കൃഷികളെ ബാധിക്കുന്നതതോടെ പാകിസ്താൻ്റെ ഭക്ഷ്യസുരക്ഷ താളംതെറ്റും. കൂടാതെ, ഈ വെള്ളത്തെ ആശ്രയിച്ചുവരുന്ന വ്യവസായ സ്ഥാപനങ്ങളും ജലവൈദ്യുത പദ്ധതികളും കനത്ത പ്രതിസന്ധിയിലാകും.

Find out more: